രണ്ട് വർഷത്തെ കാത്തിരിപ്പ്, അമ്മയെ കണ്ടെത്തി മകൻ

Monday 04 May 2026 1:15 AM IST

കൊല്ലം: മാനസിക പ്രശ്നങ്ങൾ അലട്ടിയപ്പോൾ രണ്ടു വർഷം മുമ്പ് വീടുവിട്ടിറങ്ങിയ ബിന്ദുവിനെ (57) തേടി മകൻ എത്തിയപ്പോൾ ആ അമ്മമനം നിറഞ്ഞു. മകനെ കെട്ടിപ്പിടിച്ചു നിന്നപ്പോൾ, ഓർമ്മകളുടെ തിരയിളക്കം ആ മനസിൽ നിറഞ്ഞു.

2024 ഡിസംബർ 31 ന് ആണ് തിരുവനന്തപുരം ബാലരാമപുരം വെടിവെച്ചാൻ കോവിൽ ഗാന്ധിനഗറിൽ ബിന്ദു (57) വീട് വിട്ടിറങ്ങിയത്. അന്ന് മുതൽ ഭർത്താവും മകനും ബന്ധുക്കളും തിരച്ചിൽ നടത്തുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനിൽ പരാതികൾ നൽകുകയും ചെയ്തു. ഒന്നര വർഷം മുൻപ് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബിന്ദുവിനെ പൊലീസും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് ഇരവിപുരത്ത് പ്രവർത്തിക്കുന്ന അഭയം ചാരിറ്റബിൾ ട്രസ്റ്റിൽ ഏൽപ്പിച്ചു. തിരിച്ചറിയൽ രേഖകൾ ഒന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ ഒരു റീൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട ബന്ധു ഇവരെ തിരിച്ചറിയുകയും ബിന്ദുവിന്റെ മകനെ കാണിക്കുകയുമായിരുന്നു. ഉടൻ മകൻ പൊലീസിൽവിവരമറിയിച്ചു. ഉടൻ തന്നെ പൊലീസ് ജീവകാരുണ്യ പ്രവർത്തകൻ ശക്തികുളങ്ങര ഗണേഷിനെ ബന്ധപ്പെട്ടു. പിന്നീട് അഭയത്തിൽ ബന്ധുക്കളും പൊലീസും എത്തി ബിന്ദുവിനെ കണ്ടു. അഭയത്തിന്റെ നടത്തിപ്പുകാരി ബെനഡിക്ക സഫർനോസ്, ജീവകാരുണ്യ പ്രവർത്തകരായ ഗണേഷ് ബാബു, ശ്യാം ഷാജി, നരിയാം മൂട് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ അനിത എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബിന്ദുവിനെ കൈമാറി.