തൂത്തുവാരി യൂത്ത്

Tuesday 05 May 2026 12:34 AM IST
YOUTH

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് യുവത്വം. അനുഭവസമ്പന്നരായവരെയും പതിറ്റാണ്ടുകളായി ഇടതുപക്ഷം കാത്തുസൂക്ഷിച്ച ഉരുക്കുക്കോട്ടകളെയും നിഷ്പ്രഭമാക്കിയാണ് യു.ഡി.എഫിന്റെ യുവനിര ഉജ്ജ്വല വിജയം നേടിയത്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്(30) ബാലുശ്ശേരിയിൽ നേടിയ വിജയം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. സിറ്റിംഗ് എം.എൽ.എ അഡ്വ. കെ.എം. സച്ചിൻ ദേവിനെ 16,980 വോട്ടുകൾക്കാണ് സൂരജ് പരാജയപ്പെടുത്തിയത്. പേരാമ്പ്രയിൽ മുസ്ലിംലീഗിന്റെ ഏക വനിതാ സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ (32) എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നാദാപുരത്തെ ഇടതുകോട്ടയിൽ യൂത്ത് കോൺഗ്രസ് നേതാവ് കെ.എം. അഭിജിത്ത് (31) നേടിയ വിജയവും ചരിത്രം. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. വസന്തത്തെ 23,600 വോട്ടുകൾക്കാണ് അഭിജിത്ത് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ എലത്തൂരിൽ വൻ അട്ടിമറിയാണ് ഉണ്ടായത്.സിറ്റിംഗ് എം.എൽ.എയും മുൻ മന്ത്രിയുമായ എ.കെ. ശശീന്ദ്രനെ പരാജയപ്പെടുത്തി യു.ഡി.എഫ് സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ ഉജ്ജ്വല വിജയം സ്വന്തമാക്കി. 77,662 വോട്ടുകൾ നേടിയാണ് വിദ്യാ ബാലകൃഷ്ണൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ ഇടതുപക്ഷ സ്വാധീനമേഖലകളിൽ യു.ഡി.എഫ് ഇത്തവണ നടത്തിയ ശക്തമായ മുന്നേറ്റത്തിന്റെ തെളിവായി എലത്തൂരിലെ ഈ ഫലം.

അട്ടിമറികളും അപ്രതീക്ഷിത കുതിപ്പുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പ് ഫലം കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് നടത്തിയ ശക്തമായ യുവജന മുന്നേറ്റത്തിന്റെ സാക്ഷ്യപത്രമാണ്.