ഇടതുകോട്ടകൾ തകർന്നു, കൈപിടിച്ച് യു.ഡി.എഫ്
പത്തനംതിട്ട : പിണറായി സർക്കാരിനെതിരെ കത്തിപ്പടർന്ന ജനരോഷത്തിൽ ജില്ലയിലെ ചെങ്കോട്ടതകർന്നു. അഞ്ചിൽ നാല് മണ്ഡലങ്ങളും തിരികെപ്പിടിച്ച് യു.ഡി.എഫ് നടത്തിയത് വൻ മുന്നേറ്റം. ആറൻമുളയിൽ മന്ത്രി വീണാജോർജിന്റെ തോൽവി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമായി. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയുടെ വിജയം പ്രതീക്ഷയ്ക്കുമപ്പുറം വലിയ ഭൂരിപക്ഷത്തോടെയാണ്. പതിനായിരത്തിലേറെ ഭൂരിപക്ഷം സ്ഥാനാർത്ഥി കണക്കാക്കിയെങ്കിലും പത്തൊൻപതിനായിരത്തിലേക്ക് അടുത്തത് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവായി.
തിരുവല്ലയിൽ നിലവിലെ എം.എൽ.എ മാത്യു ടി.തോമസിനെ മൂന്നാംസ്ഥാനത്തേക്കാണ് ജനം മാറ്റി നിറുത്തിയത്. യു.ഡി.എഫിലെ അഡ്വ.വർഗീസ് മാമ്മന് മിന്നുന്ന വിജയം നേടാനായി. എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി രണ്ടാമത് എത്തിയത് എൽ.ഡി.എഫ് വോട്ടുകളും നേടിയാണ്. റാന്നിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ആധികാരിക വിജയം നേടി. നിലവിലെ എം.എൽ.എ പ്രമോദ് നാരായണന് ആദ്യ രണ്ട് റൗണ്ടുകളിൽ മാത്രമാണ് ലീഡ് നേടാനായത്. ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വോട്ടുനില വ്യക്തമാക്കുന്നു.
കോന്നിയിൽ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ലീഡുയർത്തിയെങ്കിലും അവസാന ലാപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ വിജയം കുറിച്ചു. അടൂരിൽ പതിനഞ്ച് വർഷത്തെ എൽ.ഡി.എഫ് കുത്തക തകർത്ത് യു.ഡി.എഫിലെ സി.വി.ശാന്തകുമാർ മണ്ഡലം തിരിച്ചുപിടിച്ചു.