വീണാജോർജിനെതിരെ മിന്നുംജയം, വർക്കായി അബിൻ വർക്കി
പത്തനംതിട്ട : മന്ത്രി വീണാജോർജിനെ പിന്നിലാക്കി യു.ഡി.എഫ് സീറ്റ് തിരിച്ചുപിടിച്ച് അബീൻ വർക്കി കോടിയാട്ട്. രണ്ടുതവണ വിജയിച്ച വീണയുടെ ഹാട്രിക്ക് മോഹങ്ങളാണ് തകർന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിറുത്തിയായിരുന്നു അബിൻ വർക്കിയുടെ മുന്നേറ്റം. ഇരുപത്തൊന്നു റൗണ്ടിൽ ഒരുഘട്ടത്തിലും വീണാ ജോർജിന് ലീഡ് ഉയർത്താൻ സാധിച്ചില്ല. സംസ്ഥാന നേതാവായിട്ടും ഒന്നുംരണ്ടും സ്ഥാനങ്ങളിലേക്ക് ഒരുറൗണ്ടിലും കടന്നെത്താൻ കഴിയാതെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും നിരാശപ്പെടുത്തി. 2016 ൽ ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എം.ടി.രമേശ് 37906 വോട്ടുകൾ നേടിയ ആറൻമുളയിൽകുമ്മനത്തിന് 34983 വോട്ടുകളെ നേടാനായുള്ളു. കഴിഞ്ഞ തവണ ബി.ജെ.പിയുടെ ദുർബല സ്ഥാനാർത്ഥി ബിജു മാത്യു 29,099 വോട്ടുകളാണ് നേടിയത്.
കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളും ആരോപണങ്ങളും നേരിട്ട മന്ത്രിയാണ് വീണാജോർജ്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് വർഷങ്ങളോളം ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്ന കെ.കെ.ഹർഷീന അബീൻ വർക്കിയ്ക്കായി പ്രചരണത്തിനെത്തിയിരുന്നു. കണ്ണൂർ റയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാജോർജിനെ ആക്രമിച്ചെന്നാരോപിച്ച് ജയിലിലായ കെ.എസ്.യു പ്രവർത്തകരും അബീൻ വർക്കിക്കായി വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിലെത്തിയിരുന്നു.