ഇടതുകോട്ടയും യു.ഡി.എഫ് ട്രെൻഡും തകർത്ത് ബി.ബി.ഗോപകുമാർ
കൊല്ലം: ഇടതുപക്ഷത്തിന്റെ കോട്ടയും സംസ്ഥാനത്താകെയുള്ള യു.ഡി.എഫ് ട്രെൻഡും തകർത്താണ് ചാത്തന്നൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ബി.ഗോപകുമാർ താമര വിരിയിച്ച് ചരിത്രം സൃഷ്ടിച്ചത്. ചാത്തന്നൂരിൽ എൽ.ഡി.എഫ് വിരുദ്ധ ട്രെൻഡ് ബി.ബി.ഗോപകുമാറിനുള്ള സ്വീകാര്യതയിൽ എൻ.ഡി.എക്ക് അനുകൂലമായി മാറുകയായിരുന്നു.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ചാത്തന്നൂരിൽ ബി.ബി.ഗോപകുമാർ വിജയിക്കുമെന്ന ട്രെൻഡ് രൂപപ്പെട്ടിരുന്നു. മൂന്ന് മുന്നണി സ്ഥാനാർത്ഥികളിൽ ജനങ്ങൾക്ക് കൂടുതൽ പരിചിതൻ ബി.ബി.ഗോപകുമാറായിരുന്നു. സൗമ്യമായ ഇടപെടലും കറപുരളാത്ത പൊതുജീവിതവും അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യനാക്കി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തെത്തി ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിൽ എത്തിയതിനാൽ ഇത്തവണ മുൻകൂട്ടി പ്രവർത്തനം തുടങ്ങിയിരുന്നു. എല്ലാ ബൂത്തുകളിലും ബി.ജെ.പി ഒറ്റക്കെട്ടായി സജീവമായി പ്രവർത്തിച്ചു.
ചാത്തന്നൂരിൽ ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫിലേക്കും മുസ്ലീം വോട്ടുകൾ എൽ.ഡി.എഫിലേക്കും കൂട്ടത്തോടെ ഒഴുകിയപ്പോൾ വിവിധ മുന്നാക്ക, പിന്നാക്ക ഹിന്ദു സമുദായങ്ങളിലെ കൂടുതൽ വോട്ട് ഇത്തവണ അധികമായി ബി.ജെ.പിക്ക് ലഭിച്ചു. കഴിഞ്ഞ തവണ ബി.ജെ.പി ഏറെ പിന്നിലായിരുന്ന പൂയപ്പള്ളി പഞ്ചായത്തിൽ ബി.ബി.ഗോപകുമാർ ഇത്തവണ വോട്ട് ഉയർത്തി. പൂയപ്പള്ളി, ആദിച്ചനല്ലൂർ പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനത്തായിരുന്ന അദ്ദേഹം ചാത്തന്നൂരിൽ വോട്ട് ഉയർത്തി കുതിപ്പ് തുടങ്ങി. ചിറക്കര പഞ്ചായത്തിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ലീഡ് നേടിയ അദ്ദേഹം പരവൂർ, പൂതക്കുളം, കല്ലുവാതുക്കൽ പഞ്ചായത്തുകളിൽ മുന്നിലെത്തിയാണ് വിജയം ഉറപ്പിച്ചത്. മീനാട് കൃഷ്ണനന്ദനത്തിലാണ് താമസം. ഭാര്യ സീജ വീട്ടമ്മയാണ്. ആയുർവേദ ഡോക്ടറായ ഗൗതംകൃഷ്ണ, ബി.ടെക്ക് ബിരുദധാരിയായ ഗൗരി നന്ദൻ എന്നിവർ മക്കളാണ്.