മുഖ്യമന്ത്രി: ചർച്ചകൾക്ക് തുടക്കമിട്ട് എ.ഐ.സി.സി
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് തുടക്കമിട്ട എ.ഐ.സി.സി, തമിഴ്നാട്ടിൽ വിജയ്‌യുടെ ടി.വി.കെയ്‌ക്ക് പിന്തുണ നൽകുന്ന കാര്യവും ചർച്ച ചെയ്‌തു. ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ ഡൽഹി രാജാജി മാർഗിലെ വസതിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ജയ്‌റാം രമേശും പങ്കെടുത്തു.
തിരഞ്ഞെടുപ്പു ഫലം വന്നശേഷം ഹൈക്കമാൻഡിലെ പ്രധാനികൾ നേരിട്ട് നടത്തിയ ആദ്യ ചർച്ചയാണ് ഇന്നലെ നടന്നത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ ഒരാളായ കെ.സി. വേണുഗോപാലും യോഗത്തിൽ പങ്കെടുത്തതിനാൽ ചർച്ചയുടെ വിശദാംശങ്ങളെക്കുറിച്ച് നേതാക്കൾ വെളിപ്പെടുത്തിയില്ല. ഇന്നലെ ഡൽഹിയിലെത്തിയ കെ.സിക്ക് വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.
അതിനിടെ, രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലെത്തും. മഹാരാഷ്‌ട്രയുടെ ചർച്ചകൾക്കു വേണ്ടിയാണ് എത്തുന്നതെങ്കിലും സീനിയോറിറ്റി പ്രകാരം മുഖ്യമന്ത്രി പദവിക്കുള്ള അർഹത അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചേക്കും. തമിഴ്നാട്ടിൽ വിജയ്‌യുടെ ടി.വി.കെയ്‌ക്ക് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ തമിഴ്നാട് പി.സി.സിക്ക് നിർദ്ദേശം നൽകിയെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ഗിരീഷ് ചോദാങ്കറും ചർച്ചയുടെ ഭാഗമായി.