പൊലീസിന് നൂതന പരിശീലനം, അക്രമികൾ ഇനി ചൂണ്ടുവിരലിൽ
ആലപ്പുഴ: ആഘോഷസ്ഥലങ്ങളിൽ ഉൾപ്പടെയുള്ള പൊതുഇടങ്ങളിൽ പൊലീസിനും ജനങ്ങൾക്കും നേരെ തട്ടിക്കയറുന്നവർ ജാഗ്രതെ! പരിക്കേൽക്കാതെ അക്രമികളെ കീഴ്പ്പെടുത്താൻ നൂതന പരിശീലനം ആരംഭിച്ച് പൊലീസ് സേന. കരാട്ടെയും കളരിയും സമന്വയിപ്പിച്ചുള്ള മർമ്മ പ്രയോഗങ്ങളിലൂടെ അക്രമികളെ പെട്ടെന്ന് വരുതിയിലാക്കുന്ന തന്ത്രങ്ങൾക്കാണ് മുൻഗണന. കരാട്ടെയിലെ ബ്ളോക്ക്,കത്താസ് മാതൃകകളും പരിശീലനത്തിൽ അവലംബിക്കുന്നുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ പൊലീസ് റിസർവ് ക്യാമ്പുകളിലാണ് പരിശീലനം. മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമുൾപ്പെടെ ഉപയോഗിച്ചുള്ള ന്യൂജൻ ഗുണ്ടാ ആക്രമണങ്ങളെ നേരിടാൻ ലാത്തി മതിയാകില്ലെന്ന തിരിച്ചറിവാണ് നൂതന പരിശീലനത്തിന് പൊലീസിനെ പ്രേരിപ്പിച്ചത്. ബോഡി പ്രൊട്ടക്ടർ,ഷീൽഡ്,ഹെൽമെറ്റ്,ലത്തി എന്നിവ ധരിച്ചാണ് വനിതകൾ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് പരിശീലനം നടൽകുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അമ്പതോളം ഉദ്യോഗസ്ഥർക്ക് വീതമാണ് പരിശീലനം. ഘട്ടം ഘട്ടമായി എല്ലാവർക്കും പരിശീലനം നൽകുന്നതിന് പുറമേ ഓരോ വർഷവും റിഫ്രഷ്മെന്റ് കോഴ്സും നടത്തും.
ലാത്തി പ്രയോഗവും
പരിഷ്‌കരിച്ചു
കല്ലേറും അക്രമങ്ങളും പ്രതിരോധിക്കാൻ പൊലീസിന് ഷീൽഡ് അനുവദിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ പൊലീസുകാരിൽ പലരും അപ്രാപ്തരാണ്. അത്തരം സാഹചര്യം ഒഴിവാക്കാൻ ഏത് ദുർഘട ഘട്ടത്തിലും ഷീൽഡിനെ രക്ഷാകവചമാക്കേണ്ടതെങ്ങനെയെന്നും പരിശീലനത്തിൽ അഭ്യസിപ്പിക്കുന്നുണ്ട്. സംഘം ചേർന്നുള്ള ആക്രമണം,ആയുധം ഉപയോഗിച്ചുള്ള ആക്രമണം,കല്ലേറ്,പൊതുമുതൽ നശിപ്പിക്കൽ മുതലായ ഏതുതരം അക്രമങ്ങളെയും ചെറുക്കാനും തടയാനും ഉദ്യോഗസ്ഥരെ ഇതിലൂടെ പ്രാപ്തരാക്കും.
സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പരിശീലനം ആരംഭിച്ചിട്ടുണ്ട്. വർഷാവർഷം റിഫ്രഷ്മെന്റ് കോഴ്സും നടത്തും.
- പൊലീസ് ആസ്ഥാനം,
തിരുവനന്തപുരം