സൈബർ കുറ്റങ്ങൾ : പരാതിപ്പെടാൻ വെബ്സൈറ്റും വോളണ്ടിയർ സേനയും
ന്യൂഡൽഹി : സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ അടക്കമുള്ള പരാതികൾ സ്വീകരിച്ച് സൈബർ കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകാൻ ഐ. ടി. മന്ത്രാലയത്തിന് പ്രത്യേക വെബ്സൈറ്റും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ വോളണ്ടിയർമാരും വരുന്നു. കോടതിയിൽ പോകാൻ താത്പപര്യമില്ലാത്തവർക്ക് പരാതികൾ അറിയിക്കാനുള്ള സംവിധാനമാണിത്. 2000 ലെ ഐ.ടി. ആക്‌ട് പ്രകാരമാണിത്.
പരീക്ഷണാർത്ഥം ജമ്മുകാശ്മീർ, ത്രിപുര സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പാക്കുന്നത്. വനിതകൾക്കും കുട്ടികളും സൈബറിടങ്ങളിൽ സുരക്ഷയൊരുക്കാൻ 2019ൽ ഒരു പോർട്ടൽ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. അടിയന്തരമായ പരാതി പരിഹാരങ്ങൾ അതിൽ നടക്കുന്നുണ്ട്.
2019ലെ ദേശീയ ക്രൈം റെക്കർഡ് പ്രകാരം 2016 - 19 കാലയളവിൽ ഒരുലക്ഷത്തിലേറെ പരാതികളാണ് ലഭിച്ചത്. കൂടുതൽ കേസുകൾ കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, അസാം, ഡൽഹി എന്നിവിടങ്ങളിലാണ്.
- മറ്റുള്ളവരെ അപമാനിക്കുന്ന സന്ദേശങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുക, അവ ഷെയർ ചെയ്യുക , കമന്റ് ചെയ്യുക തുടങ്ങി എല്ലാ സൈബർ അതിക്രമങ്ങളെ പറ്റിയും പരാതിപ്പെടാം.
- 48 മണിക്കൂറിനകം പരാതി നൽകണം.
- ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വോളണ്ടിയർമാരെ നിയോഗിക്കുന്നത്.
- വോളണ്ടിയറാകാൻ താത്പപര്യമുള്ളവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
- വോളണ്ടിയർമാർ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ, ലൈംഗിക പീഡന ദൃശ്യങ്ങൾ, ഭീകര പ്രവർത്തന – ദേശ വിരുദ്ധ പോസ്റ്റുകൾ തുടങ്ങിയവ കണ്ടെത്തി അറിയിക്കണം.