വിഴിഞ്ഞം: കടലിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി സ്ത്രീ മരിച്ചു. പൂന്തുറ സോളമൻ പുരയിടത്തിൽ എൽ. സിൽവർസ്റ്ററിന്റെ ഭാര്യ സഹായറാണി (49) മരിച്ചത്. വള്ളത്തിൽ നിന്ന് കടലിൽ വീണ കുട്ടികളടക്കമുളള 10 പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. വളളത്തിന്റെ എൻജിനിടിച്ച് ജോൺപോളിന്റെ തലയ്ക്ക് പരുക്കേറ്റു.
25ന് ഉച്ചയ്ക്ക് ഒന്നോടെ വിഴിഞ്ഞം ഹാർബറിലായിരുന്നു അപകടം. കരിമ്പളളിക്കര സ്വദേശി ഷൈജുവിന്റെ സെന്റ് ആന്റണീസ് എന്ന വളളവും അപകടത്തിൽ മരിച്ച സഹായറാണിയുടെ ഭർത്താവ് സിൽവസ്റ്ററിന്റെ വളളവുമായാണ് കൂട്ടിയിടിച്ചത്. പൂന്തുറ ചേരീയാമുട്ടത്ത് നിന്ന് ഉച്ചയോടെയാണ് ഇവർ വിഴിഞ്ഞത്ത് എത്തിയത്. ഇവർ സഞ്ചരിച്ച വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിലേയ്ക്ക് അടുപ്പിക്കുന്നതിനിടെ ലീവേർഡ് വാർഫിനടുത്ത് വച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വളളം കമിഴ്ന്ന് സഹായറാണി അടക്കമുളളവർ കടലിലേയ്ക്ക് വീഴുകയായിരുന്നു. വാർഫിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ കടലിലേയ്ക്ക് ചാടി എല്ലാവരെയും കരയ്ക്കെത്തിച്ചു. പരിക്കേറ്റ് അവശനിലയിലായ സഹായറാണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: സാജൻ,ശ്യാം. മരുമക്കൾ: സുനിഷ, ജോൺപോൾ. കോസ്റ്റൽ പൊലീസ് കേസെടുത്തു. വിഴിഞ്ഞം കോസ്റ്റൽ പൊലീസ്, വിഴിഞ്ഞം പൊലീസ് എന്നിവർ സംഭവസ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |