ഭരണഘടനാ സ്ഥാപനങ്ങൾ പരസ്പരം പഴിചാരുന്ന പ്രവണത ക്രമേണ ഭരണസ്തംഭനത്തിന് വഴിതെളിക്കുകയും ജനങ്ങൾക്ക് നീതിനിഷേധിക്കപ്പെടുകയും ചെയ്യുക സ്വാഭാവികം. ഗവർണറുടെ അധികാരപരിധിയെ കുറിച്ച് ഡോ. ബി.ആർ. അംബേദ്കർ നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമായിരുന്നു. 'ഗവർണർ എന്നത് വെറുമൊരു അലങ്കാരം മാത്രമാണ്. അധികാരങ്ങൾ വളരെ പരിമിതമായിരിക്കും." ഗവർണർ പദവിക്ക് അർഹരാകാനുള്ള യോഗ്യതകളെകുറിച്ച് നെഹ്റുവിന്റെ അഭിപ്രായവും ശ്രദ്ധേയമായിരുന്നു. 'പ്രാദേശിക രാഷ്ട്രീയ താത്പര്യങ്ങളിൽനിന്ന് വിമുക്തനായിരിക്കണം. പൊതുജനസമ്മതനും കക്ഷിരാഷ്ട്രീയത്തിൽ ഇടപെടാത്ത സ്വഭാവക്കാരനും ഇതര സംസ്ഥാനക്കാരനും ആയിരിക്കണം, സമൂഹത്തിൽ വ്യക്തിത്വമുള്ളയാളും കഴിയുന്നതും സജീവ കക്ഷിരാഷ്ട്രീയത്തിൽ താത്പര്യമില്ലാത്തയാളും ആയിരിക്കണം. താൻ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിനെ സഹായിക്കണം. ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയ താത്പര്യക്കാരൻ ആയിരിക്കാൻ പാടില്ല." ഗവർണർമാരുടെ നിയമനവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തെക്കുറിച്ച് 1987 ലെ സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും ശ്രദ്ധേയമാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സുഗമമായിരുന്നാൽ മെച്ചപ്പെട്ട ഭരണം അനായാസമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
ഗവർണർമാരുടെ അധികാരങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടെയുള്ള വിമർശനങ്ങൾ അടങ്ങുന്ന റിപ്പോർട്ടായിരുന്നു സർക്കാരിയ കമ്മിഷൻ സമർപ്പിച്ചത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക, ഭൂരിപക്ഷം പരിശോധിക്കുക, മുഖ്യമന്ത്രിയെ പിരിച്ചുവിടുക, നിയമസഭ പിരിച്ചുവിടുക, പ്രസിഡന്റ് ഭരണം നടപ്പിലാക്കുക, പ്രസിഡന്റിന് അയയ്ക്കേണ്ട ബില്ലുകൾ പരിഗണിക്കുക തുടങ്ങി ജനാധിപത്യ ഭരണകൂടത്തിന്റെ മർമ്മ പ്രധാനങ്ങളായ നിരവധി ചുമതലകളാണ് ഗവർണർ നിർവഹിക്കേണ്ടിവരുന്നത്.
അവധാനതയില്ലാതെ സംസ്ഥാന സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഭൂരിപക്ഷം നിർണയിച്ചതിന്റെ ഫലമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 75 തവണ സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഭരണം നടപ്പിലാക്കേണ്ടിവന്നു. ഇൗ പ്രക്രിയകൾ പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ ഗവർണർമാരെ ഇരകളാക്കിയ വിവരങ്ങളാണ് സർക്കാരിയ കമ്മിഷൻ വ്യക്തമാക്കുന്നത്. ഗവർണർമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1959 ജൂലായ് 31ന് ഭരണഘടനയിലെ 356-ാം വകുപ്പ് പ്രകാരം കേരള സർക്കാരിനെയും ഭരണഘടനയിലെ 370-ാം വകുപ്പുപ്രകാരം കാശ്മീർ സർക്കാരിനെയും 2019 ആഗസ്റ്റ് അഞ്ചിന് പിരിച്ചുവിട്ടു. ഇത്തരം സംഭവങ്ങളിലെല്ലാം കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിച്ച് തങ്ങൾക്കിഷ്ടമില്ലാത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ട സങ്കുചിത രാഷ്ട്രീയനയമാണ് നടപ്പാക്കിയത്.
ഭരണഘടനയുടെ ആറാംഭാഗം രണ്ടാം അദ്ധ്യായം വകുപ്പ് 154 - സംസ്ഥാനത്തിന്റെ നിർവാഹക അധികാരം ഗവർണറിൽ നിക്ഷ്പിതമായിരിക്കുന്നതും ഭരണഘടനപ്രകാരം അദ്ദേഹം നേരിട്ടോ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ മുഖേനയോ പ്രയോഗിക്കേണ്ടതുമാകുന്നു.
വകുപ്പ് 158- ഗവർണറുടെ യോഗ്യത 35 വയസ് പൂർത്തിയായിരിക്കണം. ഇന്ത്യൻ പൗരത്വമുണ്ടായിരിക്കണം.
വകുപ്പ് 161- കുറ്റകൃത്യങ്ങളിൽ മാപ്പ് കൊടുക്കാനും കുറ്റകൃത്യങ്ങൾ ലഘൂകരിക്കാനും ശിക്ഷാവിധി നിറുത്തിവയ്ക്കാനും ഗവർണർക്ക് അധികാരമുണ്ടായിരിക്കും.
വകുപ്പ് 163 (1)- ഗവർണറെ സഹായിക്കാനും ഉപദേശിക്കാനും മന്ത്രിസഭയ്ക്ക് ചുമതല.
(2) ഗവർണറുടെ തീരുമാനം സ്വവിവേകാനുസരണം എടുക്കാവുന്നതാണ്. ചോദ്യംചെയ്യാൻ പാടില്ല.
വകുപ്പ് 164- മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുന്നു. മന്ത്രിമാരെ മുഖ്യമന്ത്രി നിയമിക്കുന്നു.
വകുപ്പ് 167- മുഖ്യമന്ത്രിയുടെ ചുമതല സംസ്ഥാനത്തിന്റെ ഭരണനിർവഹണ കാര്യങ്ങളും നിയമനിർമ്മാണത്തിനുള്ള നിർദ്ദേശങ്ങളും ഗവർണറെ അറിയിക്കുക എന്നതാണ്.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അവരുടെ ഭരണകൂടത്തെയും ഗവർണറുടെ രാജ്ഭവന്റെ വരുതിയിൽ തളച്ചിടാനുള്ള ശ്രമങ്ങൾ അപരിഷ്കൃതമായ ജനാധിപത്യ വ്യവസ്ഥിതിയുടെ നിഴലാട്ടങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |