13നെ ശരിക്കും പേടിക്കേണ്ടതുണ്ടോ, എന്നുമുതലാണ് ആ പേടി തുടങ്ങിയതെന്ന് അറിയാമോ?
കേരളത്തിൽ ഇന്നലെ അധികാരമേറ്റ വിഡി സതീശൻ സർക്കാരിലെ മന്ത്രിമാർക്ക് 13-ാം നമ്പർ കാർ വേണ്ടെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുൾപ്പെടെ സജീവ ചർച്ച. അപശകുനമെന്ന് കണക്കാക്കിയാണ് പലതും 13-ാം നമ്പറിനെ പേടിക്കുന്നത്. മുൻ സർക്കാരുകളുടെ കാലത്ത് 13-ാം നമ്പർ സ്വീകരിച്ച പലരും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയോ മത്സരരംഗത്തുനിന്ന് മാറ്റിനിറുത്തപ്പെടുകയോ പാർട്ടിയിൽ ഒതുക്കപ്പെടുകയോ ചെയ്തിട്ടുണ്ടത്രേ.
ഇവിടെ മാത്രമല്ല ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും 13 വെറുക്കപ്പെട്ട നമ്പർ തന്നെ. കൂറ്റൻ ഹോട്ടലുകളം കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ അതിൽ പതിമൂന്നാം നിലയിൽ ഒന്നും ഉണ്ടാകാറില്ല. അവിടം വെറുതെ ഇടുകയാണ് പതിവ്. അതുപോലെ പതിമൂന്നാം നമ്പർ മുറിയും കാണില്ല. ക്രൂയിസ് ഷിപ്പുകളിലും 13-ാം ഡെക്ക് ഉണ്ടാവില്ല. 13-ാം നമ്പരും വെള്ളിയാഴ്ചയും ഒത്തുവന്നാൽ വലിയ ദോഷമായാണ് കരുതുന്നത്.
യേശുക്രിസ്തുവായി ബന്ധപ്പെട്ട ഒരു സംഭവമാണ് 13നെ അപശകുനമാക്കിയതെന്നാണ് ചിലർ വിശ്വസിക്കുന്നത്. യുദാസാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റുകാെടുക്കുന്നത്. ഒറ്റുകൊടുക്കുന്ന സമയം യുദാസ് ഇരുന്നിരുന്നത് 13-ാം നമ്പർ കസേരയിലാണ്. അതിനുശേഷമാണ് 13നെ വെറുക്കപ്പെട്ടതായി കണക്കാക്കാൻ തുടങ്ങിയതെന്നാണ് കൂടുതൽപേരും വിശ്വസിക്കുന്നത്. ചിലയിടങ്ങളിൽ മറ്റുചില കഥകളും പ്രചരിക്കുന്നുണ്ട്.
13-ാം നമ്പർ പേടിയെ മനഃശാസ്ത്രജ്ഞർ ട്രിസ്‌കൈഡെകഫോബിയ അല്ലെങ്കിൽ തേർട്ടീൻ ഡിജിറ്റ് ഫോബിയ എന്നാണ് വിളിക്കുന്നത്. ഇത്തരം പേടിക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നാണ് അവർ പറയുന്നത്. ഇവരുടെ വാദത്തെ ശരിവയ്ക്കുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കുചുറ്റുംതന്നെ കാണാൻ കഴിയും.
13-ാം നമ്പരിനൊപ്പം നാലിനെയും ചിലയിടങ്ങളിൽ അപശകുനമായി കണക്കാക്കുന്നുണ്ട്. ചൈനയിലും ജപ്പാനിലും കൊറിയയിലും മരണം എന്നർത്ഥം വരുന്ന വാക്കിന് സമാനമായ ഉച്ചാരണമാണ് നാലിനുള്ളത്. അതിനാൽ ഈ രാജ്യങ്ങളിൽ നാല് എന്ന അക്കം പരമാവധി ഒഴിവാക്കാറാണ് പതിവ്.