വയനാട്ടിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു
കൽപ്പറ്റ: വെണ്ണിയോട് വൈപ്പടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. വൈപ്പടി സ്വദേശിനി കുത്തിനി വീട്ടിൽ ഫാത്തിമ (85)യെയാണ് കഴിഞ്ഞദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ്‌പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. ഫാത്തിമയുടെ കഴുത്തിന് പുറകിൽ മുറിവും മുഖത്ത് ചതവും ഉണ്ട്. വയനാട് മെഡിക്കൽകോളേജ് ആശുപത്രിയിലാണ്‌പോസ്റ്റ്‌മോർട്ടം നടന്നത്.മോഷണത്തിനിടയുള്ള കൊലപാതകം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പ്രതിയെക്കുറിച്ച് ഇതുവരെയും പൊലീസിനെ സൂചന ലഭിച്ചിട്ടില്ല. കമ്പളക്കാട് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ശക്തിപ്പെടുത്തി. സംശയമുള്ള ആളുകളെ പൊലീസ് നിരീക്ഷിച്ചു വരികയാണ്. വിരലടയാള വിദഗ്ധരുംഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി. സംഭവം നടന്ന വീട്ടിൽ നിന്നും മണം പിടിച്ച പൊലീസ് നായ സമീപത്തെ പറമ്പിലേക്ക് ആണ് ഓടിപ്പോയത്.മോഷണ ശ്രമം ആണെന്ന് പൊലീസ് സംശയിക്കുമ്പോഴും സ്വർണാഭരണങ്ങൾ വീടിനു സമീപത്തുനിന്ന് തന്നെ കണ്ടെത്തിയത് പൊലീസിനെയും കുഴക്കുന്നുണ്ട്.വീട്ടിൽ ഒറ്റയ്ക്കാണ് ഫാത്തിമ താമസിച്ചിരുന്നത്. മകൻ വീട്ടിലെത്തിയപ്പോഴാണ് ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ്‌ശേഖരിക്കുന്നുണ്ട്. ബന്ധുക്കളുടെയും അയൽവാസികളുടെയും വിശദമായ മൊഴിയുംരേഖപ്പെടുത്തും. ആവശ്യമെങ്കിൽ സംഭവ സമയത്തെ പ്രദേശത്തെ മൊബൈൽഫോൺ വിവരങ്ങളുംപൊലീസ്‌ശേഖരിക്കും. കൂടുതൽ എസ് ഐ സി ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്. അധികം വൈകാതെ പ്രതിയെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.