ലഹരിക്കച്ചവടത്തിനെതിരെ പരാതിപ്പെട്ട ബി.ജെ.പി നേതാവിന്റെ വീട് ആക്രമിച്ചു
നെടുമങ്ങാട്: മയക്കുമരുന്ന് വില്പനയ്ക്കും സാമൂഹ്യവിരുദ്ധ ശല്യത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയതിന് ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീടിന് നേരെ ആക്രമണം. മന്നൂർക്കോണം മരുതുംമൂട് താഴേകുന്നത്തുമല തോട്ടരികത്ത് ടി.ലാലുവിന്റെ വീടിന് നേരെ ഇന്നലെ വൈകിട്ടോടെയാണ് രണ്ടുപേർ ആക്രമണം നടത്തിയത്.
വെട്ടുകത്തിയുമായി വീട്ടിലെത്തിയ അക്രമികൾ മുൻവശത്തെ വാതിൽ വെട്ടിപ്പൊളിച്ച ശേഷം വരാന്തയിലുണ്ടായിരുന്ന ചാരുകസേരയും മുറ്റത്ത് സ്ഥാപിച്ചിരുന്ന തേനീച്ചക്കൃഷിക്കുള്ള കൂടുകളും വെട്ടിനശിപ്പിച്ചു. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. പിറകുവശത്തെ വാതിലിലൂടെ രക്ഷപ്പെട്ട ലാലു,മറ്റൊരു വീട്ടിൽ അഭയം തേടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മഞ്ച പേരുമല വാട്ടർ ടാങ്കിന് സമീപം ജിത്തു എന്ന ശരത് പി.രാജിനും കണ്ടാലറിയുന്ന മറ്റൊരു യുവാവിനുമെതിരെ ലാലു വലിയമല പൊലീസിൽ പരാതി നൽകി. ഇവർക്കെതിരെ കേസെടുത്തു. കഴിഞ്ഞ 22ന് പ്രദേശത്ത് എം.ഡി.എം.എ,കഞ്ചാവ് കച്ചവടം നടക്കുന്നതിനെതിരെയാണ് പൊലീസിൽ പരാതിപ്പെട്ടത്. ബി.ജെ.പി മുൻ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്നു ലാലു. വീടാക്രമിച്ച സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ലാലുവിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ബി.ജെ.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.