പെരിയ ഇരട്ടക്കൊലപാതകം; നാല് പ്രതികൾ തൽക്കാലം പുറത്തിറങ്ങില്ല, പരോൾ തടഞ്ഞു

Saturday 30 May 2026 10:45 AM IST

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഇവരെ പുറത്തിറക്കില്ല. നേരത്തേ കേസിലെ പ്രതികൾക്കെല്ലാം ഒരുമിച്ച് പരോൾ അനുവദിച്ചത് വലിയ വിവാദമായിരുന്നു. ചട്ടങ്ങൾ ലംഘിച്ച് എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ നൽകി എന്നായിരുന്നു പരാതി.

ഇതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് അടിയന്തര റിപ്പോ‌ർട്ട് ആവശ്യപ്പെട്ടിരുന്നു. പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ വസ്‌തുതകളും സമഗ്രമായി അന്വേഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് പ്രതികൾക്കെല്ലാം ജയിൽ വകുപ്പ് പരോളിന് അനുമതി നൽകിയത്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികൾക്കാണ് നിലവിൽ പരോൾ ലഭിച്ചിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ കഴിഞ്ഞദിവസം വീടുകളിലെത്തി. 20 ദിവസത്തേക്കാണ് പരോൾ.