മുഖ്യമന്ത്രിയെ തീരുമാനിച്ച് ഹൈക്കമാന്‍ഡ്; കേരളത്തിന്റെ അമരക്കാരനെ നാളെയറിയാം

Wednesday 13 May 2026 7:28 PM IST

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിടുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അന്തിമ തീരുമാനമായിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും വ്യാഴാഴ്ച പ്രഖ്യാപനം നടത്തുമെന്നും മുതിര്‍ന്ന നേതാവ് ജയറാം രമേശ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

102 സീറ്റുകള്‍ നേടി ഐതിഹാസിക വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും കടുത്ത അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന കെസി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നുവെന്ന ചര്‍ച്ചകളാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. എംഎല്‍മാരില്‍ ഭൂരിഭാഗവും കെസിക്ക് ഒപ്പമാണ്. കേരളത്തില്‍ നിന്നുള്ള എംപിമാരും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും കെസിക്ക് ഒപ്പമാണ്.

അതേസമയം ഘടകകക്ഷികളില്‍ മുസ്ലീം ലീഗിന്റെ പിന്തുണ വി.ഡി സതീശന് ആണ്. പടനയിച്ചത് വി.ഡിയാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണം എന്നുമാണ് ലീഗിന്റെ നിലപാട്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. പ്രതിഷേധവുമായി വി.ഡി അനുകൂലികള്‍ തെരുവിലിറങ്ങിയതും കേരളത്തില്‍ അങ്ങോളമിങ്ങോളം ഫ്‌ളക്‌സ് പ്രതിഷേധം അരങ്ങേറിയതും ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.