ആറന്മുളയിൽ 'ഉളുക്കി' വീണ് വീണ; അബിൻ വർക്കി എണ്ണായിരത്തിലധികം വോട്ടുകൾക്ക് മുന്നിൽ

Monday 04 May 2026 12:42 PM IST

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കവെ ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തള്ളി യുഡിഎഫിന്റെ അബിൻ വർക്കി. 8500ഓളം വോട്ടിന് അബിൻ വർക്കി മുന്നിലാണ്. 2016ൽ 7,646 വോട്ടിനും 2021ൽ 19,003 വോട്ടിനും വിജയിച്ച വീണ ഇത്തവണ പരാജയത്തിലേക്ക് പോകുന്ന കാഴ്‌ചയാണ് കാണുന്നത്.

രണ്ട് മാസം മുമ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ വീണാ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വീണ ചികിത്സയിലായിരുന്നപ്പോൾ കണ്ണൂരിലെ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെടുകയും പ്രതിചേർക്കപ്പെട്ട ഒരാളുടെ വീടിനുനേരെ ബോംബെറിയുകയുമുണ്ടായി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ലവർ വീണാ ജോർജിനെ കാണാൻ പരിയാരം മെഡിക്കൾ കോളേജിലെത്തിയിരുന്നു.

മന്ത്രിയുടെ ഗൺമാന്റെ പരാതിയിൽ പൊലീസ് കെഎസ്‌യു പ്രവർത്തക‌ർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. എന്നാൽ, ആയുധം കൊണ്ട് ആക്രമിച്ചില്ലെന്നാണ് സംഭവസമയത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരടക്കം മൊഴി നൽകിയത്. പ്രതിഷേധത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് പിന്നീട് വീണാ ജോർജും മൊഴി നൽകി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ആയുധം ഉപയോഗിച്ച് മർദിച്ചുവെന്ന പേരിലാണ് കെഎസ്‌യു പ്രവർത്തകരെ റിമാൻഡിലാക്കിയത്.

മാത്രമല്ല, സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായ പല തിരിച്ചടികളും വീണാ ജോർജിനെ പരാജയത്തിലേക്ക് നയിക്കുന്ന കാരണങ്ങളായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുവീണ് സ്‌ത്രീ മരിച്ചതും വീണാ ജോർജ് മന്ത്രിയായിരിക്കെയാണ്.