മന്ത്രിമാരെയും വകുപ്പുകളും നാളെ അറിയാം; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും

Friday 15 May 2026 10:46 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് സമ്പൂര്‍ണ മന്ത്രിസഭയ്ക്ക് ഒപ്പം. പാര്‍ട്ടിയില്‍ നിന്ന് ആരൊക്കെ മന്ത്രിമാരാകണം ഏതൊക്കെ വകുപ്പുകള്‍ നല്‍കണം എന്ന കാര്യത്തില്‍ ശനിയാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം, മത സാമുദായിക സന്തുലനം എന്നിവയ്‌ക്കൊപ്പം മുതിര്‍ന്ന നേതാക്കളേയും പരിഗണിക്കുകയെന്നത് കോണ്‍ഗ്രസിന് മുന്നിലുള്ള പ്രധാന കടമ്പയാണ്.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത ചെന്നിത്തലയെ മന്ത്രിസഭയില്‍ ഏത് വകുപ്പ് നല്‍കി ഉള്‍പ്പെടുത്തും എന്നതും വെല്ലുവിളിയാണ്. ആഭ്യന്തരം ചെന്നിത്തലയ്ക്ക് നല്‍കാന്‍ സതീശന്‍ തയ്യാറാകുമോയെന്ന് വ്യക്തമല്ല. ആഭ്യന്തരം ലഭിക്കാതെ ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാനും സാദ്ധ്യതയില്ല. അതോടൊപ്പം ഘടകകക്ഷികള്‍ക്ക് നല്‍കുന്ന വകുപ്പുകളുടെ കാര്യത്തിലും അന്തിമ ധാരണയാകണം.

പ്രാഥമിക വിലയിരുത്തലുകളും സത്യപ്രതിജ്ഞസംബന്ധിച്ച കാര്യങ്ങളുമാണ് പരിഗണിച്ചത്. യു.ഡി.എഫ് യോഗം പ്രാഥമികമായാണ് ചേര്‍ന്നതെന്നും ശനിയാഴ്ച ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി മന്ത്രിസഭയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങള്‍ നടക്കുകയാണ്. മുഴുവന്‍ മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജഞ ചെയ്യും. മന്ത്രിമാരെയും വകുപ്പുകളും ശനിയാഴ്ച വ്യക്തമാകുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് 11 മന്ത്രിമാരും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികളുമാണ് ലഭിക്കുക. സ്പീക്കര്‍ പദവിയിലേക്ക് മുതിര്‍ന്ന നേതാവിനെ പരിഗണിക്കണോ അതോ യുവ നേതാവിന് പദവി നല്‍കണോ എന്ന കാര്യത്തിലും നാളെ അന്തിമ തീരുമാനമുണ്ടായേക്കും.