'ഭാര്യയെ മത്സരിപ്പിച്ചതോടെ തളിപ്പറമ്പിൽ മാത്രമായി ഒതുങ്ങി, എം വി ഗോവിന്ദൻ   തികഞ്ഞ  പരാജയം'; ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം

Tuesday 19 May 2026 2:38 PM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ജില്ലാ നേതൃയോഗങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ വിമർശനം തുടരുന്നു. തള്ളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിച്ചതോടെ സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് വിമർശനവും ഉയരുന്നുണ്ട്.

എം വി ഗോവിന്ദൻ തികഞ്ഞ പരാജയമാണെന്ന കുറ്റപ്പെടുത്തലും ഉയർന്നു. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹത്തിനെതിരെ വിമർശനമുയർന്നത്. മുൻ മേയർ ആര്യ രാജേന്ദ്രനെതിരെയും വിമർശനമുയർന്നു. മുൻ മേയറെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ അവമതിപ്പുണ്ടാക്കിയെന്നാണ് വിമർശനം. തിരുവനന്തപുരത്തെ സിപിഎം ജില്ലാ നേതൃത്വത്തിനെതിരേയും യോഗത്തിൽ വിമർശനമുയർന്നു. നേമത്തും കഴക്കൂട്ടത്തും സിപിഎമ്മിന്റെ സംഘടനാപരമായ വീഴ്ച കാരണമാണ് പരാജയപ്പെട്ടതെന്നും ശബരിമല സ്വർണക്കൊള്ളയടക്കമുള്ള വിഷയത്തിൽ സർക്കാരിനെതിരായ വിമർശനങ്ങൾ ഇവിടങ്ങളിലെല്ലാം തിരിച്ചടിയായി. ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ലെന്നും ഗോവിന്ദൻ വിമർശിച്ചു.

അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഒഴിയണമെന്ന്​ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റി​ൽ ആവശ്യമുയർന്നിരുന്നു. എംവി ഗോവിന്ദനെതിരെയും രൂക്ഷവിമർശനമുയർന്നു. തിരഞ്ഞെടുപ്പ് നേരിടാൻ പറ്റിയ സംഘടനാസംവിധാനം ജില്ലയിൽ ഉണ്ടായില്ല. ജി സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാനായില്ല. പിണറായിക്കെതിരെ ജനവികാരം ശക്തമായിരുന്നുവെന്നത് മറച്ചുവച്ചിട്ട്​ കാര്യമില്ല. സംസ്ഥാന സെക്രട്ടറി ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നത്. ഇത്തരം രീതി തുടർന്നാൽ ഇനിയൊരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ല. ജി.സുധാകരനെ നേരത്തേ പുറത്താക്കണമായിരുന്നു. പിണറായി വിജയന്റെ ഡാഷ് മോൻ പ്രയോഗം ഉചിതമായില്ലെന്നും വിമർശനമുണ്ടായി.