നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ, ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

Saturday 30 May 2026 5:27 PM IST

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തിൽ ദുരൂഹത. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. പാടുകൾക്ക് ദിവസങ്ങളോളം പഴക്കമുണ്ട്. ഇന്നലെയാണ് നെടുമങ്ങാട് കരിക്കുഴി സ്വദേശി അഖിലയുടെ മകൻ അർഷിദ് മരിച്ചത്. ആഹാരം കെ‍ാടുക്കുന്നതിനിടെ ഛർദ്ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടാനച്ഛൻ അഷ്കർ ചോറ് കെ‍ാടുക്കുന്നതിനിടെയാണ് കുട്ടി ചർദ്ദിച്ചത്. ഉടൻ എസ്.എടി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ് അഖില തമിഴ്‌നാട്ടിൽ നൃത്ത പരിപാടിക്ക് പോയിരുന്നു. രണ്ട് ദിവസമായി കുട്ടിയ്ക്ക് പനി ആയതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ഇരുകൈകളിലും പ്ളാസ്റ്റർ ഇട്ടിരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് കളിക്കുന്നതിനിടെ വീണ് പരിക്കുപറ്റിയതാണെന്നാണ് അഷ്‌കറും അഖിലയും പറഞ്ഞത്.

അതേസമയം, കുട്ടിയെ അഷ്‌കർ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് അഷ്‌കർ പൊലീസിനോടും ആശുപത്രി അധികൃതരോടും പറഞ്ഞത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഷ്‌കറിനെയും അഖിലയെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. കുഞ്ഞിന്റെ മൃതശരീരം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.