വിവിധ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റരേഖ, ബിൽ ലോക്സഭ പാസാക്കി, ഓഫ്ഷോർ ഏരിയ ബില്ലും പാസായി

Wednesday 02 August 2023 12:03 AM IST

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, വോട്ടർപട്ടിക, സർക്കാർ ജോലി, കേന്ദ്ര സർക്കാർ പദ്ധതികൾ തുടങ്ങിയവയ്ക്ക് ജനന സർട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കുന്ന ജനന, മരണ രജിസ്ട്രേഷൻ ബിൽ ലോക്‌സഭ പാസാക്കി. ബിൽ നിയമമായശേഷം ജനിച്ചവർക്കാണ് ബാധകം. സമുദ്രാതിർത്തിയിൽ അപൂർവ ധാതുക്കൾ ഖനനം ചെയ്യാൻ സ്വകാര്യ മേഖലയെ അനുവദിക്കുന്ന ഒാഫ്ഷോർ ഏരിയ (വികസനം, നിയന്ത്രണം) ബില്ലും പാസാക്കി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലുകൾ പാസാക്കിയത്.

ജനന, മരണങ്ങളുടെ ദേശീയ ഡേറ്റാബേസ് ഉണ്ടാക്കാനും പരിപാലിക്കാനും രജിസ്ട്രാർ ജനറലിനെ നിയമിക്കുമെന്നും ജനന, മരണ രജിസ്ട്രേഷൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

കുട്ടി ജനിക്കുന്ന സ്ഥലത്തുനിന്ന് മാതാപിതാക്കളുടെ ആധാർ നമ്പർ സഹിതം ജനന, മരണ രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യണം. (ഉദാ:ജയിലിൽ പ്രസവിച്ചാൽ റിപ്പോർട്ട് ചെയ്യേണ്ടത് അവിടെ നിന്ന്)

ഖനന ലൈസൻസ്

ഇല്ലെങ്കിൽ തടവുശിക്ഷ

ഒാഫ്ഷോർ ഏരിയ ബിൽ, സമുദ്രാതിർത്തിയിലെ ഖനനത്തിന് മത്സര ലേലം ഉറപ്പാക്കിയാണ് സ്വകാര്യമേഖലയ്‌ക്ക് അവസരം നൽകുന്നത്. യുറേനിയം, തോറിയം തുടങ്ങിയ ആണവ ധാതുക്കൾ, അയിരുകൾ, അലനൈറ്റ്, മോണാസൈറ്റ് തുടങ്ങിയവയുടെ ഖനനം പൊതുമേഖലയിൽ നിലനിറുത്തും. ധാതു വിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രാഥമിക സർവേ, പര്യവേക്ഷണം, ധാതുക്കൾ വേർതിരിച്ചെടുക്കൽ തുടങ്ങിയവ ബില്ലിന്റെ പരിധിയിൽ വരും.

പര്യവേക്ഷണത്തിനും ഉത്പാദനത്തിനും സംയോജിത ലൈസൻസ്. മൂന്ന് വർഷത്തിനുള്ളിൽ പര്യവേക്ഷണം പൂർത്തിയാക്കണം. പെർമിറ്റോ ലൈസൻസോ ഇല്ലാതെയുള്ള ഖനന പ്രവർത്തനം അഞ്ചു മുതൽ പത്തുവർഷം വരെ തടവോ 50,000 മുതൽ 10ലക്ഷം രൂപാവരെ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യം.