ഉന്നത വിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണം: മന്ത്രി ഡോ.ആർ.ബിന്ദു ഇന്ന് അക്കാഡമിക് സമൂഹത്തെ കാണും
കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ കരിക്കുലം പരിഷ്‌കരണത്തിന്റെ വിശദാംശങ്ങൾ വകുപ്പ് മന്ത്രി നേരിട്ട് അക്കാഡമിക് സമൂഹത്തോട് വിശദീകരിക്കുന്ന പരിപാടിക്ക് ഇന്ന് കോട്ടയത്ത് തുടക്കമാകും. ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ബി.സി.എം കോളേജിൽ കരിക്കുലം ഫ്രെയിംവർക്കിന്റെ വിശദാംശങ്ങൾ മന്ത്രി ഡോ.ആർ.ബിന്ദു അവതരിപ്പിക്കും. എം.ജി വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ.സി.ടി. അരവിന്ദകുമാർ,രജിസ്ട്രാർ ഡോ.ബി. പ്രകാശ് കുമാർ,സിൻഡിക്കേറ്റ്,സെനറ്റ്,അക്കാഡമിക് കൗൺസിൽ,പഠന ബോർഡ് അംഗങ്ങൾ,അഫിലിയേറ്റഡ് കോളേജുകളുടെ പ്രിൻസിപ്പൽമാർ തുടങ്ങിയവർ നേരിട്ടും അഫിലിയേറ്റഡ് കോളേജുകളിലെ അദ്ധ്യാപകർ ഓൺലൈനിലും പങ്കെടുക്കും. 2009,10ൽ നടത്തിയ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സംവിധാനത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് കരിക്കുലം പരിഷ്‌ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കരിക്കുലം അനുസരിച്ചുള്ള നാലു വർഷ ബിരുദ പ്രോഗ്രാം 2024, 25 അക്കാഡമിക് വർഷത്തോടെ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഫൗണ്ടേഷൻ കോഴ്‌സുകൾ,ഫ്ലെക്‌സിബിൾ പാത്ത് വേ കോഴ്‌സുകൾ,ക്യാപ്‌സ്‌റ്റോൺ കോഴ്‌സുകൾ എന്നിങ്ങനെ മൂന്നു തലത്തിലാണ് പുതിയ ബിരുദ കരിക്കുലത്തിന്റെ പൊതുഘടന.വിദ്യാർത്ഥികൾക്ക് അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖലയിൽ പരിശീലനവും പ്രവൃത്തിപരിചയവും നേടുന്നതിന് ഉപകരിക്കുന്ന പദ്ധതികളും കരിക്കുലത്തിന്റെ ഭാഗമാകും.