നവീൻ ബാബുവിന്റെ മരണം: തുടക്കം മുതൽ ദുരൂഹത; കളക്ടറുടെ നിലപാടിലും സംശയം

Monday 01 June 2026 12:07 AM IST

തിരുവനന്തപുരം: കണ്ണൂർ കളക്ടറേറ്റിലെ എ.ഡി.എം നവീൻ ബാബുവിന് പത്തനംതിട്ട കളക്ടറേറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ നടത്തിയ യാത്രയയപ്പ് യോഗത്തിൽ സി.പി.എം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത് നവീൻ ബാബുവിനെ മാനസികമായി തളർത്തിയിരുന്നു. ക്ഷണിക്കാതെ ദിവ്യ എത്തുകയും നവീൻ ബാബുവിനെതിരെ പ്രസംഗിക്കുകയുമായിരുന്നു. പിറ്റേ ദിവസം പുലർച്ചെയാണ് താമസ സ്ഥലത്ത് നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തലേദിവസം രാവിലെയാണ് യാത്രയയപ്പ് ചടങ്ങ് തീരുമാനിച്ചിരുന്നത്.

ദിവ്യക്ക് എത്താനുള്ള സൗകര്യത്തിനാണ് യോഗം ഉച്ചയ്ക്ക് ശേഷമാക്കിയതെന്ന ആക്ഷേപവും ക്ഷണിക്കാതെ ദിവ്യ എങ്ങനെ യോഗത്തിന് എത്തിയെന്ന ചോദ്യവും അന്നത്തെ ജില്ലാ കളക്ടറെ സംശയനിഴലിലാക്കിയിരുന്നു.

അന്നത്തെ കളക്ടർക്ക് എതിരെ ആരോപണം ഉയർന്നിരുന്നു. ദിവ്യ യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ മോശക്കാരനായി ചിത്രീകരിച്ച് പ്രസംഗിക്കുകയും അത് വിഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.

നവീൻ ബാബുവിനെതിരെ കൈക്കൂലി കേസിൽ പരാതി നേരത്തെ നൽകിയിട്ടുണ്ടെന്ന് കാണിച്ച് പരാതിയുടെ പകർപ്പുമായി ഒരാൾ രംഗത്ത് വന്നു. ഇത്തരത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് സർക്കാരും റവന്യൂ അധികാരികളും വിജിലൻസും വിവരാവകാശ മറുപടിയും നൽകി.