സന്ധ്യയും ബിഹാനും ഭാവിക്കും ബദരിയുമെത്തി “രമേശങ്കിളിനെ” കാണാൻ
തിരുവനന്തപുരം: ജീവിതം പലവട്ടം തോൽപ്പിക്കാൻ ശ്രമിച്ചിട്ടും ചിരി കൈവിടാതെ മുന്നോട്ടു നടക്കുന്ന കുറച്ച് മനുഷ്യരുടെ സ്‌നേഹ സംഗമമായിരുന്നു ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിൽ. ജന്മനാ കൈയും കാലുമില്ലാത്ത അമ്പൂരി സ്വദേശി സന്ധ്യയും, കാട്ടാക്കട കണ്ടൻതിട്ട സ്വദേശികളായ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ബിഹാനും ഭാവിക്കും ബദരിയുമാണ് 'രമേശങ്കിളിനെ' കാണാനെത്തിയത്.
ചിത്രകാരിയും വ്‌ളോഗറുമാണ് അമ്പൂരി കണ്ണൻതിട്ട സ്വദേശിനി സന്ധ്യ. അവളുടെ സ്വപ്നങ്ങൾക്ക് കരുത്തായി ഒപ്പമുണ്ടായിരുന്നവരിൽ പ്രധാനിയാണ് രമേശ് ചെന്നിത്തല. നിറങ്ങളിലൂടെ ലോകം കാണുന്ന സന്ധ്യയ്ക്ക് ചിത്രരചനാ ഉപകരണങ്ങളും മന്ത്രി സമ്മാനിച്ചു. അമ്മയ്‌ക്കൊപ്പമാണ് സന്ധ്യ, കാണാനെത്തിയത്. രാഹുൽ ഗാന്ധിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രം വരച്ച് മന്ത്രിക്ക് സമ്മാനിച്ചു.
മാതാപിതാക്കളുടെ തണലില്ലാത്ത കാട്ടാക്കട കണ്ടൻതിട്ട സ്വദേശികളായ ബിഹാൻ (6), ഭാവിക്ക് (4), ബദരി (2) എന്നീ കുഞ്ഞുങ്ങൾക്കും രമേശ് ചെന്നിത്തല സ്വന്തം വീട്ടിലെ 'രമേശങ്കിളാണ്'. അമ്മയും അച്ഛനും ഒരു ദിവസം ജീവിതത്തിൽ നിന്ന് മാഞ്ഞുപോയ കുരുന്നുകൾക്ക് താങ്ങായി ആദ്യം ഓടിയെത്തിയവരിൽ ഒരാൾ. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ കാട്ടാക്കട കണ്ടൻതിട്ടയിൽ കുട്ടികൾക്കായി ഒരു വീടും ഒരുങ്ങി. സാമൂഹിക പ്രവർത്തകനായ ശാലു പേയാടാണ് കാര്യങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നാലു കുട്ടികളെയും മന്ത്രിയും കുടുംബവും നിറഞ്ഞ സ്‌നേഹത്തോടെ ചേർത്തുപിടിച്ചു. കുട്ടികളോടൊപ്പം സമയം ചെലവഴിച്ച് സ്‌കൂൾ കിറ്റും ബാഗും സമ്മാനിച്ചു. സദ്യയും കൈ നിറയെ ചോക്ലേറ്റും നൽകി മടക്കിയയച്ചു.