സതീശന്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ

Friday 15 May 2026 1:25 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനോട് ചേർന്ന സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ തിങ്കളാഴ്ച രാവിലെ 10ന് വി.ഡി.സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യും. ഇന്നലെ വൈകിട്ട് ഏഴരയോടെ ഗവർണർ ആർ.വി. ആർലേക്കറെ കണ്ട് വിശദാംശങ്ങൾ സംസാരിച്ചു. 63 കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണക്കത്തും ഘടകകക്ഷികളുടെ പിന്തുണക്കത്തും ഗവർണർക്ക് കൈമാറി. മന്ത്രിമാരുടെ പട്ടിക പിന്നീട് എത്തിക്കാമെന്നും അറിയിച്ചു. സർക്കാരുണ്ടാക്കാൻ സതീശനെ ഗവർണർ ക്ഷണിച്ചു. പാർലമെന്ററി പാർട്ടി നേതാവായി സതീശനെ തിരഞ്ഞെടുത്തതിന്റെ കത്തും കൈമാറി. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരും ഒപ്പമുണ്ടായിരുന്നു.

സതീശന് ബൊക്കൈ നൽകിയും ഷാളണിയിച്ചുമാണ് ഗവർണർ സ്വീകരിച്ചത്. സതീശൻ ഗവർണർക്കും ബൊക്കെ നൽകി. ഹൃദ്യമായ സ്വീകരണമാണ് രാജ്ഭവനിൽ ഒരുക്കിയത്. എല്ലാ ആശംസകളും ഗവർണർ അറിയിച്ചു. ജാതകവും ജന്മസമയവുമെല്ലാം പരിശോധിച്ചാണ് സത്യപ്രതിജ്ഞയ്ക്ക് സമയം കുറിച്ചതെന്ന് സതീശൻ ഗവർണറോട് പറഞ്ഞു. കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു.

3000 പേർക്കായി പന്തൽ

രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ അടക്കം കോൺഗ്രസിന്റെ ഉന്നത നേതാക്കൾ സത്യപ്രതിജ്ഞയ്ക്കെത്തും. മൂവായിരത്തോളം പേർക്കിരിക്കാവുന്ന കൂറ്റൻ പന്തലാണ് സത്യപ്രതിജ്ഞയ്ക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ എത്തും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെയും ക്ഷണിക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറടക്കം നേതാക്കളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തും.

തിങ്കളാഴ്ച തന്നെ ആദ്യ മന്ത്രിസഭായോഗവും ചേരും.മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ വിളിക്കാൻ ഗവർണർക്ക് ശുപാർശ നൽകണം. ഗവർണർ അത് അംഗീകരിക്കുന്നതോടെ നിയുക്ത എം.എൽ.എമാരെ സത്യപ്രതിജ്ഞയ്‌ക്കായി സമൻസ് നൽകി വിളിച്ചുവരുത്തും.