കേരളത്തിലെ തോൽവി വിലയിരുത്തി സി.പി.എം കേന്ദ്ര കമ്മിറ്റി
ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുകയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി. ഇന്നലെ ആരംഭിച്ച കേന്ദ്ര കമ്മിറ്റി നാളെ വരെയാണ്. പശ്ചിമബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യവും വിലയിരുത്തും. പാർട്ടി കേന്ദ്രങ്ങളിലെ തോൽവിയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ വിമർശനമുന്നയിച്ചെന്നാണ് സൂചന. 'അണികൾ പാർട്ടിയെ തിരുത്തിയപോലെ' എന്ന് ചില നേതാക്കൾ നിലപാടെടുത്തതായി അറിയുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഡൽഹിയിലെത്തിയില്ല. പരാജയത്തിന്റെ കാരണങ്ങൾക്കു പുറമെ കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയും ചർച്ച ചെയ്യുന്നുണ്ട്. പശ്ചിമബംഗാളിൽ മെച്ചമുണ്ടാക്കാൻ കഴിയാത്തതും, ബി.ജെ.പി അധികാരത്തിലെത്തിയതും ചർച്ചയാകും. തമിഴ്നാട്ടിൽ ടി.വി.കെയ്‌ക്ക് പാർട്ടി വിഷയാധിഷ്ഠിത പിന്തുണ നൽകിയിരുന്നു. പോണ്ടിച്ചേരി-അസാം എന്നിവിടങ്ങളിലെ സാഹചര്യവും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടുകളും ചർച്ചയാകുമെന്നാണ് സൂചന.