ഹൈക്കമാൻഡ് ജനവികാരം മനസിലാക്കി: കെ.മുരളീധരൻ
തിരുവനന്തപുരം: ജനവികാരം മനസിലാക്കിയാണ് വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതെന്ന് മുതിർന്ന നേതാവ് കെ.മുരളീധരൻ. തീരുമാനം വരാൻ അല്പം വൈകിയെങ്കിലും രാഹുൽഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും നല്ല സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. ഈ തീരുമാനം കേരളത്തിൽ യു.ഡി.എഫിനു പുത്തൻ ഉണർവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തിയെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഒരുവിധത്തിലുള്ള വിമത പ്രവർത്തനവും നടത്തില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
രമേശ് ചെന്നിത്തലയെ പോലുള്ളവർ കാബിനറ്റിൽ ഉണ്ടാകണം. അദ്ദേഹം ഉണ്ടാവുമെന്നാണ് കരുതുന്നത്. രമേശ് ചെന്നിത്തലയ്ക്കെതിരെ ഹിതകരമല്ലാത്ത തീരുമാനങ്ങൾ വന്ന സന്ദർഭത്തിൽ പോലും പാർട്ടിയുടെ നയങ്ങൾക്ക് അനുസരിച്ച് എല്ലാകാലത്തും പ്രവർത്തിച്ചയാളാണ് അദ്ദേഹം. ഈ മന്ത്രിസഭയിൽ കരുത്തായി അദ്ദേഹം നിലകൊള്ളുമെന്നാണ് തന്റെ പ്രതീക്ഷ. രമേശ് പോകുന്നത് ഗുരുവായൂരിലേക്ക് ആണെന്നും താനും ഗുരുവായൂരിലേക്ക് പോകുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.