കായംകുളത്തെ കായലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
ആലപ്പുഴ: കായംകുളത്തെ കായലിൽ കാലും കെെയും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്ന് രണ്ടുദിവസം മുൻപ് കാണാതായ 80 വയസുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ല് ഉപയോഗിച്ചാണ് മൃതദേഹം കെട്ടിത്താഴ്ത്തിയത്. കൊലപാതകമാണെന്നാണ് വിവരം.
ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് കായലിന് നടുവിലായി മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തങ്കമ്മ വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാക്കൂ.
തങ്കമ്മയ്ക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിഞ്ഞ് മാറിയാണ് താമസിക്കുന്നത്. തങ്കമ്മയെ കാണാനില്ലെന്ന് അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ മകൾ വീട്ടിലെത്തിയിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുന്നത്.