SignIn
Kerala Kaumudi Online
Monday, 25 May 2026 7.53 PM IST

കേരളത്തിൽ എവിടെയും എയിംസ് ആകാം; 500 കോടിയുടെ ഇ.എസ്.ഐ ആശുപത്രി പദ്ധതിയും വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി

-k-muraleedharan

തിരുവനന്തപുരം: സംസാഥാനത്ത് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലകളിൽ യാതൊരുവിധ നിബന്ധനകളും സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന സംസ്ഥാനത്തെ ഏത് പ്രദേശത്തും എയിംസ് അനുവദിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി.

വർഷങ്ങളായി നീണ്ടുപോകുന്ന എയിംസ് പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേന്ദ്ര സർക്കാരുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. 'കേരളത്തിലെ പല ജില്ലകളിലും എയിംസിന് ആവശ്യമായ ഭൂമി ലഭ്യമാണ്. പദ്ധതി കേരളത്തിൽ വരണമെന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, അതിനായി പ്രത്യേക നിബന്ധനകളൊന്നും വയ്ക്കുന്നില്ല.' -മുരളീധരൻ പറഞ്ഞു.


കേന്ദ്രത്തിന് അനുയോജ്യമെന്ന് തോന്നുകയാണെങ്കിൽ പാലക്കാട് പോലുള്ള ജില്ലകളെപ്പോലും പരിഗണിക്കുന്നതിൽ സംസ്ഥാനത്തിന് എതിർപ്പില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ആലപ്പുഴ ജില്ലയും പദ്ധതിക്കുവേണ്ടി പരിഗണനയിലുണ്ടെന്ന് അദ്ദേഹം സൂചന നൽകി. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പരോക്ഷമായി വിമർശിച്ച ആരോഗ്യമന്ത്രി, എയിംസ് തൃശൂരിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഒരു കോണിൽ നിന്നും ശുപാർശകളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും വ്യക്തമാക്കി. വിഷയം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരുമായി ഉടൻ തന്നെ ചർച്ചകൾ നടത്തുമെന്നും മുരളീധരൻ പറഞ്ഞു.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ചുവപ്പുനാടകളിൽ കുരുങ്ങി വൈകിയ 500 കോടി രൂപയുടെ ഇ.എസ്.ഐ ആശുപത്രിയുടെ പദ്ധതിയും ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം എംപി എൻകെ പ്രേമചന്ദ്രനുമായി ചേർന്ന് പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. എന്നാൽ ഭൂമി കണ്ടെത്തൽ, പഠനം, കേന്ദ്ര അനുമതി എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം പദ്ധതി നീണ്ടു പോവുകയായിരുന്നു. കോഴിക്കോട്, പാലക്കാട്, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളെ വിവിധ ഘട്ടങ്ങളിൽ പദ്ധതിക്കായി പരിഗണിച്ചിരുന്നു.

മുൻ എൽഡിഎഫ് സർക്കാർ കോഴിക്കോട് ജില്ലയിലെ കിനാലൂരാണ് പദ്ധതിക്കായി നിർദ്ദേശിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ നിലവിലെ ഘട്ടത്തിൽ കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചത്. കേരളത്തിന്റെ നിരന്തരമായ അഭ്യർത്ഥനകൾ ഉണ്ടായിട്ടും പദ്ധതി വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കേരള ഹൈക്കോടതി, കേന്ദ്ര സർക്കാരിനോട് ഇതിൽ വ്യക്തത തേടിയിട്ടുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K MURALEEDHARAN, LATESTNEWS, KERALANEWS, HEALTH MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA