പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്; തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിൽ കനത്ത സുരക്ഷ

Wednesday 27 May 2026 7:52 AM IST

​​​​തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസിൽ അന്വേഷണവുമായി ഇ ഡിക്ക് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇ ഡി നടപടി. ഇന്ന് പുലർച്ചെയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിൽ എത്തിയത്.

കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 10 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. പിണറായിയുടെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ്‌,​ സിഎംആർഎൽ എംഡി ശശിധരൻ കർത്ത,​ സീനിയർ മാനേജർ ചന്ദ്രശേഖർ എന്നിവരുടെ വീടുകളിലും സിഎംആർഎല്ലിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആലുവയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) ആവശ്യമാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ഇഡിയുടെ അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങുകയായിരുന്നു. മാസപ്പടിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി അയച്ച സമൻസുകൾ ചോദ്യംചെയ്തും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുമാണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്.