സ്വദേശത്തേക്ക് മടങ്ങാൻ എൽസ 3 കപ്പൽ ജീവനക്കാരുടെ ഹർജി

Saturday 23 May 2026 1:12 AM IST

കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിലെ ഏഴ് ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതിതേടി ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര സർക്കാരിന്റെയടക്കം വിശദീകരണം തേടി. ഹർജി 29ന് പരിഗണിക്കും.

ക്യാപ്ടൻ ഇവാനോവ് അലക്സാണ്ടർ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. നാട്ടിലേക്ക് മടങ്ങാൻ പാസ്പോർട്ടും മറ്റും മടക്കി നൽകണമെന്നാണ് ആവശ്യം. റഷ്യ, യുക്രെയ്ൻ, ജോർജിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ. ഇവരെ കപ്പൽകമ്പനിയുടെ ചെലവിൽ കൊച്ചിയിൽ അധികൃതരുടെ നിരീക്ഷണത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർചെയ്ത ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഒരു വർഷമായി നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

കഴിഞ്ഞവർഷം മേയ് 25 നാണ് അറബിക്കടലിൽ കേരളതീരത്തുനിന്ന് 14 നോട്ടിക്കൽ മൈൽ അകലെ എൽസ 3 കപ്പൽ മുങ്ങിയത്. ഇത് കാരണമുണ്ടായ പരിസ്ഥിതി മലിനീകരണമടക്കം കണക്കിലെടുത്ത് വലിയതുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഫയൽചെയ്ത അഡ്മിറാലിറ്റി സ്യൂട്ട് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.