മുഖ്യമന്ത്രിയുടെ മുഖം മറച്ചെന്ന പരാതി: ഇടത് സംഘടനകളുടെ ബാനർ നീക്കം ചെയ്തു
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി ഡി സതീശന്റെ ഡൽഹി സന്ദർശനത്തിനിടെ കേരളഹൗസിൽ ഫ്ളക്സ് ബോർഡിനെച്ചൊല്ലി തർക്കം. മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലക്സിനുമുന്നിൽ ഇടതുയൂണിയൻ മറ്റൊരുബോർഡ് സ്ഥാപിച്ചതിനെ തുടർന്നാണ് തർക്കം നടന്നത്. പിന്നീട് പൊലീസ് ഇടപെട്ട് ഇടത് യൂണിയന്റെ ബോർഡ് നീക്കം ചെയ്തു. വി ഡി സതീശൻ കേരള ഹൗസിലേക്ക് എത്തുന്നതിനു കുറച്ചുമണിക്കൂറുകൾക്ക് മുമ്പാണ് ഇടത് യൂണിയൻ ബോർഡ് സ്ഥാപിച്ചത്.
കേരളാഹൗസിലെ അസ്റ്റിറ്റന്റ് ലെയ്സൺ ഓഫീസർ ജയപ്രസാദിനെ സസ്പെൻഡ് ചെയ്ത റസിഡന്റ് കമ്മീഷണറുടെ നടപടിക്ക് എതിരെയാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ബോർഡ് സ്ഥാപിച്ചത്. ജയപ്രസാദിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിരുന്നു ഫ്ളക്സ്. വി ഡി സതീശന്റെ മുഖം മറയ്ക്കുന്ന രീതിയിലാണ് പുതിയ ബോർഡ് സ്ഥാപിച്ചതെന്ന് ആരോപിച്ചായിരുന്നു തർക്കം. ഭരണപക്ഷ യൂണിയൻ കൂടി രംഗത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിലുള്ള തർക്കം വാക്പോരിലേക്ക് വഴിമാറി.
തുടർന്ന് റസിഡന്റ് കമ്മീഷണറുടെ നിർദേശപ്രകാരം ബോർഡ് നീക്കിയെങ്കിലും ഇടതുസംഘടനാപ്രവർത്തകർ ഫ്ളക്സ് തിരികെ സ്ഥാപിച്ചു. ഇതോടെ അഡീഷണൽ റസിഡന്റ് കമ്മീഷണർ നേരിട്ടെത്തി ബോർഡ് നീക്കാൻ നിർദേശിച്ചു. കേരള ഹൗസ് ഗെയ്റ്റിന് പുറത്തേക്ക് മാറ്റിയ ബോർഡ് പിന്നീട് പൊലീസ് എത്തി പരിസരത്ത് നിന്നുതന്നെ മാറ്റി.