മന്ത്രി ഗണേശിനെതിരെ നിയമ നടപടിക്ക് മടിച്ച് ഉദ്യോഗസ്ഥർ

Thursday 30 April 2026 12:48 AM IST

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേശ്‌കുമാർ മോട്ടോർ വാഹന നിയമം ലംഘിച്ച് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയെന്ന് വ്യക്തമായിട്ടും നിയമ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് മടി.

18 വയസ് തികയും മുമ്പേയാണ് ഗണേശ്കുമാറിന് ലൈസൻസ് ലഭിച്ചതെന്ന് രേഖകളിൽ വ്യക്തമായിരുന്നു.

ഇത്തരം കേസുകളിൽ അഞ്ചു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കണമെന്നാണ് കേന്ദ്ര മോട്ടോർ വാഹന നിയമം. അതിനു മുന്നോടിയായി ലൈസൻസ് ഉടമയിൽ നിന്നു വിശദീകരണം തേടണം. എന്നാൽ,​

ഇതു സംബന്ധിച്ച് എന്തു നടപടിക്കും ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ അനുവാദം വേണമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥന്മാർക്ക് ലഭിച്ച നിർദ്ദേശം. നാഗരാജു ഇപ്പോൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലാണ്. മേയ് രണ്ടിന് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതിനിടെ ഗണേശ്‌കുമാറിനെ ഈ കുരുക്കിൽ നിന്ന് ഒഴിവാക്കാനുള്ള പഴുതുകളും തേടുന്നുണ്ട്.

പേരിനൊപ്പമുള്ള എം.എൽ.എ

ഒഴിവാക്കും

കെ.ബി. ഗണേശ്കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയപ്പോൾ പേരിനൊപ്പം എം.എൽ.എ എന്ന് കൂട്ടിച്ചേർത്തിരുന്നു. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളിലെ അപേക്ഷകന്റെ പേര് അതേപടി ലൈസൻസിൽ ഉൾക്കൊള്ളിക്കണമെന്നാണ് ചട്ടം.

നിശ്ചിത കാലയളവിലേക്കുള്ള സ്ഥാനങ്ങൾ ഇത്തരം ഔദ്യോഗിക രേഖകളിൽ കൂട്ടിച്ചേർക്കാറില്ല. 'എം.എൽ.എ" വിശേഷണം ഒഴിവാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. 'ക്ലറിക്കൽ മിസ്റ്റേക്ക്"എന്നു പരിഗണിച്ചാവും ഇത് നിർവഹിക്കുക.