കലഞ്ഞൂര്‍ അനന്തു കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

Wednesday 29 April 2026 5:37 PM IST

പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2023 ഫെബ്രുവരിയില്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അയല്‍വാസിയായ ശ്രീകുമാര്‍ അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു. 27കാരനായ അനന്തു കനാലില്‍ വീണ് മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്. ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകമറിഞ്ഞത്. അനന്തുവിനെ ശ്രീകുമാര്‍ തല്ലിക്കൊന്ന് കനാലിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

സംഭവദിവസം എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ വേണ്ടി കുറെ നേരം കാത്തു നിന്നു. സുഹൃത്തുക്കള്‍ മടങ്ങിയതിനു പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം സംഭവ സ്ഥലത്ത് നിന്നു 400 മീറ്ററോളം അകലെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഉപേക്ഷിച്ച കമ്പിവടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നു പൊലീസ് കണ്ടെത്തി. ഇത് കേസില്‍ നിര്‍ണായക തെളിവായി.

പൊലീസ് ശേഖരിച്ച സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ശിക്ഷാവിധിക്ക് ശേഷം പ്രോസിക്യൂഷന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.