'തിരഞ്ഞെടുപ്പ് തോൽവി ഗണേശ് കുമാർ സ്വയം വരുത്തിവച്ചത്'; മുൻമന്ത്രിക്കെതിരെ രൂക്ഷവിമർശനം
കൊല്ലം: മുൻ മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെ കുന്നിക്കോട് സിപിഐ ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് തോൽവി സ്വയം വരുത്തിവച്ചതാണെന്നും മന്ത്രിയായിരുന്നപ്പോൾ എന്തും എങ്ങനെയും വിളിച്ചുപറയാമെന്നായിരുന്നു ഗണേശിന്റെ ചിന്തയെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം കൂടിയാലോചന ഇല്ലാതെയായിരുന്നു എന്നും അംഗങ്ങൾ വിമർശനമുന്നയിച്ചു.
ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള പരാമർശവും എൻഎസ്‌എസ് അംഗങ്ങളെക്കുറിച്ച് നടത്തിയ പരാമർശവും ചില വിഭാഗങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റി. മാദ്ധ്യമങ്ങളോട് നടത്തിയ ചില പരാമർശങ്ങളും വിപരീത ഫലം ചെയ്‌തു. യുഡിഎഫിന് ബിജെപി - എസ്‌ഡിപിഐ കൂട്ടുകെട്ടിൽ വോട്ട് നേടാനായതും എൽഡിഎഫ് പരാജയത്തിനു കാരണമായി. ഗണേശ് കുമാറിന്റെയും എൽഡിഎഫിന്റെയും അമിതമായ ആത്മവിശ്വാസവും വിജയിക്കുമെന്ന് കീഴ്‌കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകളും അതിലൂടെയുള്ള പ്രവർത്തന അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചതായും യോഗം വിലയിരുത്തി.
കുന്നിക്കോട് ഏരിയ കമ്മിറ്റിക്ക് കീഴിൽ വരുന്ന നാല് പഞ്ചായത്തുകളിലെ ഒൻപത് ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള മുപ്പതോളം അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്.