നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

Tuesday 14 January 2025 12:30 AM IST

ന്യൂഡൽഹി: സ്വതന്ത്ര എം.എൽ.എ പി.വി. അൻവർ രാജിവച്ചതോടെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു കൊല്ലത്തിലധികം ബാക്കിയുള്ളതിനാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നുറപ്പാണ്.

ഫെബ്രുവരിയിൽ ഡൽഹി കഴിഞ്ഞാൽ ഇക്കൊല്ലം ഒക്‌ടോബർ, നവംബർ മാസങ്ങളിൽ നടക്കേണ്ട ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പാണ് ബാക്കിയുള്ളത്. അതിനൊപ്പമോ, അതിന് മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന മണ്ഡലങ്ങൾക്കൊപ്പമോ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാം.

സംസ്ഥാനത്തെ രാഷ്‌ട്രീയ സംഭവ വികാസങ്ങളും ഭരണവിരുദ്ധ വികാരവും ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നതിന്റെ അളവുകോലായും അതു മാറും. പി.വി. അൻവറിന് മുൻപ് 1982ൽ ടി.കെ. ഹംസ, 1967ൽ കെ. കുഞ്ഞാലി എന്നിവരെ മാറ്റി നിറുത്തിയാൽ കോൺഗ്രസിനെ തുണച്ച മണ്ഡലമാണ് നിലമ്പൂർ. അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് എട്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.