അർജുൻ ആയങ്കിയും സംഘവും കോതമംഗലത്ത് അറസ്റ്റിൽ
കോതമംഗലം: കുപ്രസിദ്ധ ക്രിമിനൽ കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കി (29)യെയും അഞ്ച് സംഘാംഗങ്ങളെയും കീരമ്പാറ പുന്നേക്കാട് കരിയിലപ്പാറയിലുള്ള റിസോർട്ടിൽ നിന്ന് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതികളായ തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), എറണാകുളം പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ - 38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
അർജുൻ ആയങ്കിയും സംഘവും റിസോർട്ടിൽ തമ്പടിച്ചിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ റിസോർട്ട് വളഞ്ഞ് സംഘത്തെ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഹൈവേ കവർച്ച, കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്ത്, മോചന ദ്രവ്യത്തിന് വേണ്ടി മനുഷ്യക്കടത്ത്, സ്വർണ്ണക്കടത്ത്, ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവർ. അർജുൻ ആയങ്കിക്കെതിരെ എട്ടു കേസുകളും ആദർശിനെയിരെ പത്ത് കേസുകളും പ്രണവിനെതിരെ ആറു കേസുകളുമുണ്ട്. ധനീഷ് (2), അരുൺ (13), ടാൻസൺ (5) എന്നിങ്ങനെയാണ് മറ്റുള്ളവർക്കെതിരായ കേസുകൾ.
പുതിയ കവർച്ചാ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് ഇവർ ഒന്നിച്ചതെന്ന് വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്. സംഘടിത കുറ്റകൃത്യം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയിലിരിക്കെ
അർജുന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഷ്ട്രീയ ബന്ധമുള്ള അർജുനും സംഘവും വോട്ടെണ്ണലിന്റെ തലേന്ന് ഒത്തുച്ചേർന്നതിൽ ദുരൂഹത സംശയിക്കുന്നുണ്ട്. അതേസമയം, കീരമ്പാറയിലുള്ള സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തങ്ങളെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അർജുൻ ആയങ്കിയുടെ വിശദീകരണം. ജാമ്യലംഘനമോ, വാറണ്ടോ, മൂന്ന് വർഷമായി മറ്റ് കേസുകളോ ഇല്ലെന്നും അർജുൻ പൊലീസ് കസ്റ്റഡിയിലിരിക്കെ പുറത്തുവിട്ട ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.