പ്രതിപക്ഷ നേതാവ് പിണറായി, ബാലഗോപാലിനും സാദ്ധ്യത 

Wednesday 06 May 2026 12:48 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി ആരെ നിയോഗിക്കണമെന്ന് ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. കനത്തപരാജയം ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ പ്രതിപക്ഷനേതാവിന്റെ പദവി പിണറായി വിജയൻ ഏറ്റെടുത്തേക്കില്ല എന്ന് അഭ്യൂഹമുണ്ട്. തോൽവിയുടെ ഉത്തരവരാദിത്തവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാവും പിൻമാറ്റം. എന്നാൽ, പരിചയസമ്പന്നനായ നേതാവു തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിനുള്ളത്. ശക്തരായ മറ്റ് നേതാക്കളുടെ അഭാവവുമുണ്ട്. 2011ൽ വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായപ്പോൾ കൊടിയേരി ബാലകൃഷ്ണന് ഉപനേതൃ സ്ഥാനം നൽകിയിരുന്നു. അതുപോലെ പ്രതിപക്ഷനേതാവിന്റെ പദവി പിണറായി വഹിക്കുകയും മറ്റൊരു മുതി‌‌‌‌ർന്നയാളെ ഉപനേതാവാക്കാനും സാദ്ധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ.ബാലഗോപാലിനാണ് അതിനുള്ള സാദ്ധ്യത. പിണറായി മാറിനിൽക്കുന്ന നിലവന്നാലും ബാലഗോപാലിനാണ് ആദ്യ പരിഗണന ലഭിക്കുക.

തോൽവിയുടെ ഉത്തരവാദിത്വം പൂർണമായും മുഖ്യമന്ത്രിയിൽ ചുമത്താൻ പാർട്ടി നേതൃത്വം തയ്യാറല്ല. കേന്ദ്ര നേതൃത്വത്തിനും ഇതേ നിലപാടാണുള്ളത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മാദ്ധ്യമ വാട്ട്സ്അപ്പ് ഗ്രൂപ്പിന്റെ പേര് ഒപ്പോസിഷൻ മീഡിയ എന്നാക്കി. പിണറായി വിജയന്റെ ഫോട്ടോ തന്നെയാണ് ഡിസ്‌പ്ലെ പിക്ചർ.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും സാദ്ധ്യതാ പട്ടികയിലുണ്ട്. പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയശേഷമായിരിക്കും തുടർ ചർച്ചകളുണ്ടാവുക.