മുഖ്യമന്ത്രി വിളിയുമായി സതീശനെ വരവേറ്റ് ജനം
കൊച്ചി: 'മുഖ്യമന്ത്രി സതീശാ", 'നിലപാടുകളുടെ രാജാവേ..." വി.ഡി. സതീശന് കൊച്ചിയിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം നിറഞ്ഞ വരവേൽപ്പ്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആദ്യമായി കൊച്ചിയിലെത്തിയ സതീശനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
തിരുവനന്തപുരത്തുനിന്ന് വൈകിട്ട് ഏഴിനാണ് സതീശൻ എത്തിയത്. സ്റ്റേഷനും പരിസരവും നിറഞ്ഞ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കാത്തുനിന്നു. ട്രെയിനിൽ നിന്നിറങ്ങിയ സതീശനെ പ്രവർത്തകർ തോളിലേറ്റിയാണ് പുറത്തേക്ക് കൊണ്ടുവന്നത്. പുഷ്‌പഹാരങ്ങളും ഛായാചിത്രവും അവർ സമ്മാനിച്ചു.
കെ.പി.സി.സി ജംഗ്ഷനിലെ ഡി.സി.സി ഓഫീസിലെത്തിയ വി.ഡി. സതീശനെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. ഹൈബി ഈഡൻ എം.പി, മേയർ വി.കെ. മിനിമോൾ, ടി.ജെ. വിനോദ് എം.എൽ.എ, എൻ. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. സ്വീകരണത്തിനുശേഷം ആലുവ ദേശത്തെ വീട്ടിലേക്ക് പോയ സതീശൻ ഇന്ന് മണ്ഡലമായ പറവൂരിൽ സമ്മതിദായകർക്ക് നന്ദി പറയാനെത്തും.