എൻ.പ്രശാന്തിന്റെ സസ്പെൻഷൻ റദ്ദാക്കൽ, മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും ഉത്തരവ് വൈകുന്നു
തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്ന നടപടി വൈകുന്നു. ഒന്നര വർഷമായി പ്രശാന്ത് സസ്‌പെൻഷനിലാണ്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള ഉത്തരവിറക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് അന്നുരാത്രിതന്നെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
സസ്പെൻഷനിലുള്ള പ്രശാന്തിനെയും പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി.അശോകിനെയും തിരിച്ചെടുക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ അജണ്ട തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം മന്ത്രിസഭ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും താൻ ഉത്തരവിറക്കാമെന്നും ചീഫ്സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. പ്രശാന്തിനെതിരെ ഒമ്പത് കുറ്റപത്രങ്ങളുണ്ടെന്നും വകുപ്പുതല അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ, അന്വേഷണത്തിന് സസ്പെൻഷനിലായിരിക്കേണ്ട ആവശ്യമില്ലെന്നും ഇതുവരെ ഒരു കുറ്റപത്രത്തിൽ പോലും അന്വേഷണം പൂർത്തിയാക്കാത്തത് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചതായാണ് വിവരം. സസ്പെൻഷൻ പിൻവലിക്കുന്നത് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ മുഖ്യമന്ത്രി എത്തിക്കുമെന്നും അറിയുന്നു.
തുടരെത്തുടരെ
കുറ്റപത്രങ്ങൾ
സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി എൻ.പ്രശാന്തിനെതിരെ അടിക്കടി ചീഫ് സെക്രട്ടറി കുറ്റപത്രം നൽകുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു തലേന്നും പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയായിരുന്നു ഇത്