രക്ഷാപ്രവർത്തനം: മുൻകൂർ ജാമ്യ ഹർജി തള്ളി
ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന അനിൽകുമാറും സന്ദീപും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് തള്ളി. ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്രങ്ങൾ ജാമ്യം ലഭിക്കാവുന്നവയായതിനാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. കേസിൽ തങ്ങളെയും കക്ഷികളാക്കണമെന്ന മർദ്ദനമേറ്റ എ.ഡി.തോമസ് എം.എൽ.എയുടേയും അജയ് ജ്യുവൽ കുര്യാക്കോസിന്റെയും ഹർജികൾ കോടതി അംഗീകരിച്ചു.
മുൻകൂർ ജാമ്യഹർജിയിൽ അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട് തേടിയെങ്കിലും ഇന്നലെ കേസ് പരിഗണനയ്ക്കെടുക്കും വരെ നൽകാതിരുന്നതിനെ കോടതി വിമർശിച്ചു. വാർത്തയിലല്ല കാര്യമെന്നും ചൂണ്ടിക്കാട്ടി. കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിയുടെ മീറ്റിംഗിലാണെന്നായിരുന്നു കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ മറുപടി.
'രക്ഷാപ്രവർത്തനം': അനിൽകുമാർ 22 കൊല്ലമായി പിണറായിക്കൊപ്പം
തിരുവനന്തപുരം: നവകേരള ബസിനു നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ അതിക്രൂരമായി മർദ്ദിച്ച കേസിൽ സസ്പെൻഷനിലായ റിസർവ് ഇൻസ്പെക്ടറായ അനിൽകുമാർ 22 വർഷമായി മുൻമുഖ്യമന്ത്രി പിണറായി വിജയനൊപ്പമുണ്ട്. അതിനുമുൻപ് ഇ.കെ.നായനാരുടെ ഗൺമാനായിരുന്നു.
അദ്ദേഹത്തിന്റെ മരണശേഷമാണ് പിണറായിക്കൊപ്പമായത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയാണ്. പ്രതിപക്ഷ നേതാവായപ്പോഴും പിണറായിയുടെ ഗൺമാൻ അനിലാണ്. ഗൺമാനായിരിക്കെ സസ്പെൻഷനിലാവുന്നതും അപൂർവമാണ്. പിണറായിയുടെ ഇസഡ് കാറ്റഗറി സുരക്ഷ പിൻവലിച്ചതോടെ മുറിഞ്ഞപാലം സ്വദേശി സന്ദീപിനെ പൊലീസിലേക്ക് തിരിച്ചുവിളിച്ചിരുന്നു. അനിൽകുമാർ ഒഴികെയുള്ളവരെല്ലാം ഇപ്പോൾ സ്പെഷ്യൽ ബ്രാഞ്ചിലാണ്.
മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കേണ്ട ചുമതലയുള്ള ഗൺമാനാണ് പിന്നിലുള്ള കാറിൽ നിന്നിറങ്ങി മർദ്ദനത്തിന് നേതൃത്വം നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സുരക്ഷാ മാന്വലിന് വിരുദ്ധമായ നടപടിയാണ് ഗൺമാൻമാരുടെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കി മുന്നോട്ടുപോവേണ്ടവർ വി.ഐ.പി വാഹനം കടന്നുപോയ ശേഷം, വാഹനം നിറുത്തിയിറങ്ങി അന്യായമായി ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
രക്ഷാപ്രവർത്തന'ത്തിൽ പ്രതികളായ അഞ്ചു പൊലീസുദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നു.പരാതി സ്വീകരിക്കാൻ പോലും തയ്യാറാകാതിരുന്ന ഒരു പൊലീസ് സംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ലോകത്തോട് മുഴുവൻ കള്ളം പറഞ്ഞ മുഖ്യമന്ത്രിയും. അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. വരും ദിവസങ്ങളിൽ തിരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരുമെന്നാണ് പ്രതീക്ഷ. - എ.ഡി.തോമസ് എം.എൽ.എ.