ശബരിമല പ്രക്ഷോഭ കേസുകളെല്ലാം എഴുതിത്തള്ളാനാവില്ല: ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന ഉത്തരവ് നടപ്പാക്കുന്നതിനെതിരായി നടന്ന സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം എഴുതിത്തള്ളാൻ ആലോചിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ കോടതിയിലായതിനാൽ സർക്കാരിന് തീരുമാനമെടുക്കാനാവില്ല. ഇക്കാര്യം ആവശ്യമെങ്കിൽ മന്ത്രിസഭായോഗം ചർച്ചചെയ്യും.ഒത്തുതീർപ്പിലെത്താനാവുന്ന തരത്തിലുള്ള കേസുകൾ പിൻവലിക്കുന്നത് പരിശോധിക്കും. പ്രതിഷേധക്കാർക്കെതിരേയെടുത്ത 2624 കേസുകളിൽ പകുതിയോളം ക്രിമിനൽ സ്വഭാവമുള്ളവയാണ്.
വിഴിഞ്ഞം തുറമുഖ സമരക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തലസ്ഥാനത്ത് കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷത്തിൽ പൊലീസ് ഏകപക്ഷീയമായി പെരുമാറിയിട്ടില്ല. രണ്ടു കൂട്ടരും ജാഥയും കല്ലേറുമായി എത്തിയാൽ പൊലീസ് എന്തു ചെയ്യും? പൊലീസ് നിഷ്‌പക്ഷമായേ പെരുമാറൂ. വിദ്യാർത്ഥി സംഘടനകൾ സംയമനം പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.