ചികിത്സാപ്പിഴവ്; നിഷേധിച്ച് മെഡി. കോളേജ് സൂപ്രണ്ട്
മലപ്പുറം: ശസ്ത്രക്രിയക്കിടെ 73കാരിയുടെ വലതുകാലിലെ ഞരമ്പ് മുറിഞ്ഞത് ചലനശേഷിയെ ബാധിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ ചികിത്സാപ്പിഴവ് ആരോപണം തള്ളി മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്. യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചു. ഈ മാസം 12നായിരുന്നു ചുങ്കത്തറ സ്വദേശിനി പാർവതിയുടെ വലത് ഇടുപ്പിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയുടെ ആവശ്യകതയും ഭവിഷ്യത്തുകളും ബന്ധുക്കളോട് അറിയിച്ച് സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ അമിത രക്തസ്രാവം ഉണ്ടായിരുന്നില്ല. മൂന്ന് മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷമാണ് വാർഡിലേക്ക് മാറ്റിയത്. രാത്രി നടത്തിയ പരിശോധനയിൽ രക്തത്തിലെ ഓക്സിജന്റെ അളവ് 80 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. തുടർന്ന് രക്തക്കുഴലുകളുടെ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.