'സുപ്രീംകോടതിയേക്കാൾ വലിയ ആളാണോ മുഖ്യമന്ത്രി'; നവീൻ ബാബു കേസ് സിബിഐക്ക് വിടാനുളള തീരുമാനത്തിനെതിരെ കെകെ രാഗേഷ്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും കുടുംബത്തിന്റെ ആവശ്യം തള്ളിയതാണ്. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രിയെന്നും കെകെ രാഗേഷ് ചോദിച്ചു.
മുഖ്യമന്ത്രി വിഡി സതീശന് സ്വന്തം അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ വിശ്വാസം സിബിഐയിൽ ആകുന്നത് എന്തുകൊണ്ടാണെന്നും ഇഡിയിലും സിബിഐയിലും വിഡി സതീശന് വല്ലാത്ത വിശ്വാസമുണ്ടാകുന്നത് അപകടകരമായ കാര്യമാണെന്നും രാഗേഷ് പറഞ്ഞു. ഇക്കാര്യം കേരളീയ സമൂഹം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചത്. നിലവിലെ പൊലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്‌തി പ്രകടിപ്പിക്കുകയും ദുരൂഹത സംശയിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് സന്ദർശിച്ചു ആശങ്കകൾ അറിയിച്ചിരുന്നു. അന്വേഷണം തൃപ്‌തികരമല്ലെങ്കിൽ കേസ് സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ കേസ് സിബിഐക്ക് വിടാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിന് ശുപാർശചെയ്യുന്ന ആദ്യ കേസാണ് നവീൻ ബാബുവിന്റേത്.