കിഫ്ബി സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞ് കെ.എം. എബ്രഹാം

Wednesday 06 May 2026 2:14 AM IST

തിരുവനന്തപുരം: കിഫ്ബിയുടെ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ് മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലെത്തുന്നത് കണക്കിലെടുത്താണിത്. കാവൽ മുഖ്യമന്ത്രിയായ പിണറായി വിജയന് രാജി സമർപ്പിച്ചു. അഡീഷണൽ സി.ഇ.ഒ മിനി ആന്റണിക്കാണ് പകരം ചുമതല. 2018 മുതൽ കിഫ്ബി സി.ഇ.ഒ ആയിരുന്നു കെ.എം. എബ്രഹാം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു.

1999ലാണ് കിഫ്ബി രൂപീകൃതമായത്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷമാണ് കിഫ്ബിയെ പുതിയ രൂപത്തിൽ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനുള്ള ദൗത്യത്തിലെത്തിച്ചത്. അതിനു പിന്നിൽ പ്രവർത്തിച്ചത് അന്ന് ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയുമായ കെ.എം.എബ്രഹാമായിരുന്നു. 2018ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷവും കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് അദ്ദേഹം തുടർന്നു.

ഇക്കാലയളവിൽ 1.24 ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് കിഫ്ബി പരിഗണിച്ചത്. 98,000 കോടിയോളം രൂപയുടെ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്.