'ആർത്തവ അവധി നിർബന്ധിച്ച് എടുപ്പിക്കില്ല, പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കും'

Sunday 31 May 2026 5:04 PM IST

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥിനികളുടെ ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍.പൊതു നിര്‍ദേശമായി ഉയര്‍ന്നുവന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചു എന്ന് മാത്രമേയുളളൂവെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത് പറഞ്ഞ ഷംസുദ്ദീന്‍ ആര്‍ത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും വ്യക്തമാക്കി.

ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും തൃക്കാക്കര എംഎല്‍എ ഉമാ തോമസ് പറഞ്ഞിരുന്നു. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ആർ ശ്രീലേഖയും നൂർബിന റഷീദും തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒരുവിഭാഗം വിമർശനം ഉയർന്നതോടെയാണ് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന മന്ത്രി ഷംസുദ്ദീന്റെ പ്രതികരണം.