കേരളത്തിൽ നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തും; മഴ കുറയാൻ സാദ്ധ്യത
തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കേരളത്തിലുൾപ്പടെ മഴ കുറയുമെന്നാണ് വിലയിരുത്തൽ. രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് 90ൽ കുറയാൻ 60 ശതമാനം സാദ്ധ്യതയുണ്ട്. പസഫിക് സമുദ്രോപരിതലം ചൂടാകുന്ന എൽ നിനോ പ്രതിഭാസം കാലവർഷക്കാലത്ത് സജീവമാകുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മഴ കുറയുന്നത് കേരളത്തെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. മഴ കുറഞ്ഞാൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകാൻ സാദ്ധ്യതയുണ്ട്. നേരത്ത മേയ് 26ന് കാലവർഷമെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ഇപ്പോൾ കന്യാകുമാരി തീരം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം വ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് സംസ്ഥാനത്ത് പെയ്യുന്നതെന്നും മൂന്ന് ദിവസം കൂടി ഇത് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കാലവർഷം തുടങ്ങുന്നത് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ, തെക്കുപടിഞ്ഞാറൻ കാലവർഷം അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. കാലവർഷത്തിന് മുന്നോടിയായി മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴിക്കുള്ള സാദ്ധ്യതയും ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്ത് കനത്ത മഴയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.