ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാറിന് ഒടുവിൽ അവകാശിയെത്തി, ചോദിച്ചുവാങ്ങിയത് കെ എം ഷാജി
തിരുവനന്തപുരം: ഒടുവിൽ 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശിയെത്തി. വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരിൽ ആരും സ്വീകരിക്കാതിരുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങിയിരിക്കുകയാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി.
സത്യപ്രതിജ്ഞയ്ക്കുശേഷം ഒൻപതാം നമ്പർ കാറിലായിരുന്നു ഷാജി സെക്രട്ടറിയേറ്റിലെത്തിയത്. പിന്നീടിത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. തുടർന്ന് അനാഥമായി കിടന്ന 13-ാം നമ്പർ കാർ ഷാജി സ്വന്തമാക്കുകയായിരുന്നു. പിണറായി മന്ത്രിസഭയിൽ പി പ്രസാദായിരുന്നു ഈ കാർ ഉപയോഗിച്ചിരുന്നത്.
അപശകുനമെന്ന് കണക്കാക്കിയാണ് പലതും 13-ാം നമ്പറിനെ പേടിക്കുന്നത്. മുൻ സർക്കാരുകളുടെ കാലത്ത് 13-ാം നമ്പർ സ്വീകരിച്ച പലരും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയോ മത്സരരംഗത്തുനിന്ന് മാറ്റിനിറുത്തപ്പെടുകയോ പാർട്ടിയിൽ ഒതുക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.