നാലുവർഷം സർവീസുള്ളവർക്ക് മാത്രം മതി പെൻഷൻ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പുതിയ നിബന്ധന

Friday 22 May 2026 3:24 PM IST

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്​റ്റാഫിന് പെൻഷൻ നൽകണമെങ്കിൽ നാലുവർഷത്തെ സർവീസ് നിർബന്ധമാക്കുന്നു. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ പെൻഷന് അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു.ആ രീതികളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതിയനിബന്ധനയ്ക്ക് മുൻകാലപ്രാബല്യം ഏർപ്പെടുത്തില്ല. അതിനാൽ നിലവിൽ നാലുവർഷത്തിൽ കുറവുള്ള സർവീസിന് പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കും. പുതിയ സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുമാത്രമായിരിക്കും പുതിയ നിബന്ധന ബാധകം.

രണ്ടുവർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെൻഷന് അർഹരാക്കുന്ന രീതിയായിരുന്നു തുടർന്നിരുന്നത്. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്സണൽ സ്​റ്റാഫിന് പെൻഷൻ ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്. സുപ്രീംകോടതി ഉൾപ്പെടെ നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചെങ്കിലും ആ രീതി അവസാനിപ്പിക്കാൻ മുൻ സർക്കാരുകളാരും തയ്യാറായിരുന്നില്ല. ഇതിനെതിരെ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി രംഗത്തുവരികയും വിഷയം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 'നടക്കുന്നത് തട്ടിപ്പാണ്. നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. യുവാക്കൾ ജോലിതേടി വിദേശത്തേക്ക് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത്. പാർട്ടി പ്രവർത്തകർക്കാണ് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. സാധാരണക്കാർക്ക് ആജീവനാന്തം ജോലിചെയ്യാൻ എത്രകാലം ജോലിചെയ്യേണ്ടിവരും എന്നാണ് അദ്ദേഹം ചാേദിച്ചത്.