ഒന്നരവയസ്സുകാരന്റെ ശരീരത്തിൽ കണ്ടത് 91 മുറിവുകൾ,​ എല്ലാം ഉണ്ടായത് ഒരു മാസത്തിനിടെ

Sunday 31 May 2026 5:32 PM IST

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞ് അര്‍ഷിദിന്റെ ശരീരമാസകലം 91 മുറിവുകളുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. നേരത്തെ പൊലീസ് ഇന്‍ക്വസ്റ്റില്‍ 51 മുറിപ്പാടുകളും നാല്‍പ്പതിടങ്ങളില്‍ ആന്തരിക മുറിവുകളും കണ്ടെത്തിയിരുന്നു.

ആന്റിമോര്‍ട്ടം (മരണത്തിന് മുമ്പുണ്ടായ) റിപ്പോര്‍ട്ട് പ്രകാരം കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകളാണുള്ളത്. ഒരു മാസത്തിനിടെയാണ് ഈ മുറിവുകളെല്ലാം ഉണ്ടായതെന്നാണ് നിഗമനം. തലക്കേറ്റ മര്‍ദ്ദനം ആന്തരിക രക്തശ്രാവത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അമ്മ അഖിലയും കുഞ്ഞിനെ ഉപദ്രവിച്ചതായാണ് പൊലീസിന്റെ സംശയം. അഖിലയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിക്കുന്നത് അമ്മയ്ക്ക് അറിയാമെന്നും പൊലീസ് പറയുന്നു.

ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റതായി നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മര്‍ദ്ദനവും കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചെന്നാണ് കണ്ടെത്തല്‍. അതേസമയം,​ നേരത്തെ കുഞ്ഞിനെ ചൈല്‍ഡ്‌ ലൈനിന് കൈമാറാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെന്നും അന്ന് അഖില കുഞ്ഞിനെ കൈമാറാന്‍ സമ്മതിക്കാതെ പ്രശ്‌നമുണ്ടാക്കിയെന്നുമാണ് വിവരം.