നീറ്റ് യു.ജി തട്ടിപ്പിന് അതിഭീമൻ റാക്കറ്റ്
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർത്തിയതിനു പിന്നിൽ അന്തർസംസ്ഥാന ശൃംഖലകളുള്ള വൻകിട റാക്കറ്റെന്ന് നിഗമനം. 2024ലെ ചോദ്യപേപ്പർ ചോർത്തൽ രാജസ്ഥാൻ, ജാർഖണ്ഡ്, ബീഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു. ഇത്തവണ അതീവ വിപുലമാണ്. മഹാരാഷ്ട്ര,ഹരിയാന,രാജസ്ഥാൻ,തെലങ്കാന,ആന്ധ്രാപ്രദേശ്,ജമ്മു കാശ്‌മീർ എന്നിവിടങ്ങളിൽ ശൃംഖലയിലെ കണ്ണികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മഹാരാഷ്ട്ര നാസിക്കിലെ പ്രിന്റിംഗ് പ്രസിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. 15 ദിവസം മുൻപു തന്നെ ചോർച്ചയുണ്ടായി. അവിടെ നിന്ന് ഹരിയാന ഗുരുഗ്രാമിലെ ഒരു ഡോക്‌ടറുടെ കൈയിലെത്തി. പിന്നീട് ജയ്‌പൂർ വഴി നീറ്റ് പരീക്ഷാ പരിശീലനത്തിന്റെ ഹബ് എന്നറിയപ്പെടുന്ന സികറിൽ. അവിടെ നിന്ന് ജമ്മു കാശ്‌മീരിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പറന്നു. ഇതിനു പുറമെയാണ് കൈ കൊണ്ടെഴുതിയ 'ഊഹപ്പേപ്പറും"(ഗസ് പേപ്പർ) പ്രചരിച്ചത്. അതിനു പിന്നിൽ കേരളത്തിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥിയെന്നാണ് നിഗമനം. പരീക്ഷയ്‌ക്കു ദിവസങ്ങൾക്കു മുൻപ് തന്നെ ഗസ് പേപ്പർ വാട്സാപ്പ് മുഖേനയും പകർപ്പെടുത്തും രാജസ്ഥാനിലെ സികറിൽ അടക്കമുള്ള വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. രാജസ്ഥാൻ പൊലീസിനാണ് ചോദ്യപേപ്പർ ചോർത്തലിനെക്കുറിച്ച് നിർണായക സൂചന ലഭിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിരുന്നു. 2024ലെ നീറ്റ് യു.ജി പരീക്ഷയിൽ 67 പേർക്ക് 720ൽ 720 മാർക്കും കിട്ടിയപ്പോൾ ഭൂരിഭാഗവും രാജസ്ഥാനിലായിരുന്നു. തുടർന്നാണ് ചോദ്യപേപ്പർ ചോർച്ച സംശയമുയർന്നതും വിവാദമായതും സി.ബി.ഐ അന്വേഷണത്തിൽ പ്രതികളെ പിടികൂടിയതും.
നിർണായക കണ്ണികൾ പിടിയിൽ
മുഖ്യ സൂത്രധാരൻ മനീഷ് യാദവിനെ ജയ്‌പൂരിൽ നിന്നാണ് പിടികൂടിയത്. മറ്റൊരു പ്രതി രാകേഷ് മണ്ഡാവാരിയയെ സികറിൽ നിന്ന് അറസ്റ്റ് ചെയ്‌തു. കസ്റ്റഡിയിലായ കോച്ചിംഗ് സെന്റർ ഉടമകൾ,കരിയർ കൺസൾട്ടന്റുമാർ എന്നിവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
10 വർഷത്തിനിടെ 89 ചോദ്യപേപ്പർ ചോർച്ചയെന്ന് രാഹുൽ
ന്യൂഡൽഹി: നീറ്ര് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 10 വർഷത്തിനിടെ വിവിധ സുപ്രധാന പരീക്ഷകളിലെ 89 ചോദ്യപേപ്പറുകൾ ചോർന്നു. 48 പുനഃപരീക്ഷകൾ നടന്നു. വിദ്യാർത്ഥികളുടെ വിശ്വാസം തകർന്നിരിക്കുന്നു. നീറ്റ് പരീക്ഷ ലേലമായി മാറി. പരീക്ഷയ്ക്ക് 42 മണിക്കൂർ മുമ്പ് നിരവധി ചോദ്യങ്ങൾ വാട്സാപ്പിലൂടെ വിറ്റഴിക്കപ്പെട്ടു. മാഫിയ സംഘം ഓരോ തവണയും രക്ഷപ്പെടുന്നു. പ്രധാനമന്ത്രി പറയുന്ന അമൃത് കാലം, വിഷകാലമായി മാറിയിരിക്കുന്നു.
എൻ.ടി.എയെ പിരിച്ചുവിടണം പരീക്ഷാനടത്തിപ്പുക്കാരായ നാഷണൽ ടെസ്റ്രിംഗ് ഏജൻസിയെ (എൻ.ടി.എ) പിരിച്ചുവിടണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറൊ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സമഗ്ര അന്വേഷണം ഉറപ്പാക്കണം. മോദി സർക്കാർ പരീക്ഷാ സംവിധാനത്തെ തകർത്തുവെന്ന് സി.പി.ഐ ആരോപിച്ചു.